
വയനാട്: തണ്ടപ്പേര് സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ പയ്യമ്പള്ളി വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. വില്ലേജ് ഓഫീസർ കെ.ടി. ജോസിനെയാണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്.
തണ്ടപ്പേര് സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയ പരാതിക്കാരനോട് വില്ലേജ് ഓഫീസർ കെ.ടി. ജോസ് 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. സർട്ടിഫിക്കറ്റ് നൽകുന്നത് വൈകിപ്പിച്ച ശേഷമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു. വിജിലൻസിന്റെ നിർദേശപ്രകാരം, ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ പരാതിക്കാരൻ വില്ലേജ് ഓഫീസർക്ക് കൈമാറുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത ജോസിനെ വിജിലൻസ് സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾ മറ്റ് അഴിമതികളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.