BusinessNews

ഇന്ത്യക്ക് ട്രംപിന്റെ ‘ഷോക്ക് ട്രീറ്റ്മെന്റ്’; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% ഇറക്കുമതി തീരുവ, റഷ്യൻ എണ്ണ വാങ്ങുന്നതിന് പിഴയും

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25% ഇറക്കുമതി തീരുവ (tariff) ഏർപ്പെടുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചു. ഇതിന് പുറമെ, റഷ്യയിൽ നിന്ന് എണ്ണയും പ്രതിരോധ സാമഗ്രികളും വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പ്രത്യേക ‘പിഴ’ (penalty) ചുമത്തുമെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ അറിയിച്ചു. പുതിയ തീരുമാനം ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.

ട്രംപിന്റെ ന്യായീകരണം

“ഇന്ത്യ ഞങ്ങളുടെ സുഹൃത്താണ്, പക്ഷേ അവർ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവയാണ് ചുമത്തുന്നത്,” എന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ വ്യാപാര നയങ്ങളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ്ജ, പ്രതിരോധ ഇടപാടുകൾ ഉക്രെയ്നിലെ യുദ്ധം തുടരാൻ മോസ്കോയെ സഹായിക്കുന്നുവെന്നും ആരോപിച്ചു.

“ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ ഊർജ്ജ ഉപഭോക്താവാണ്. ഉക്രെയ്നിലെ കൊലപാതകം നിർത്താൻ എല്ലാവരും ആഗ്രഹിക്കുന്ന ഈ സമയത്ത് ഇതെല്ലാം ഒട്ടും നല്ല കാര്യങ്ങളല്ല. അതിനാൽ, ഇന്ത്യ 25% തീരുവയും, അതിന് പുറമെ ഒരു പിഴയും നൽകേണ്ടി വരും,” ട്രംപ് കൂട്ടിച്ചേർത്തു.

ഇന്ത്യക്ക് കനത്ത തിരിച്ചടി

ട്രംപിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. 2024-ൽ ഏകദേശം 87 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. വസ്ത്രങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, രത്നാഭരണങ്ങൾ, പെട്രോകെമിക്കൽസ് തുടങ്ങിയ പ്രധാന മേഖലകളെയെല്ലാം പുതിയ തീരുവ സാരമായി ബാധിക്കും. ഇന്ത്യയുമായി അമേരിക്കയ്ക്ക് വലിയ വ്യാപാരക്കമ്മിയുണ്ടെന്നും ട്രംപ് ആരോപിച്ചു.

“ഇന്ത്യ എന്റെ സുഹൃത്താണ്. എന്റെ അഭ്യർത്ഥന പ്രകാരം അവർ പാകിസ്ഥാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു,” എന്ന് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത നടപടി എന്നത് ശ്രദ്ധേയമാണ്.