BusinessNews

അമേരിക്കൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇന്ത്യ ഒന്നാമത്, ചൈനയെ മലർത്തിയടിച്ചു

ന്യൂഡൽഹി: ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ചരിത്രപരമായ നേട്ടം കൈവരിച്ച് ഇന്ത്യ. അമേരിക്കയിലേക്കുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ആദ്യമായി ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. 2025 ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തിലെ (Q2 2025) കണക്കുകൾ പ്രകാരമാണിത്. ആപ്പിൾ തങ്ങളുടെ ഐഫോൺ നിർമ്മാണം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നത് വേഗത്തിലാക്കിയതാണ് ഈ കുതിപ്പിന് പിന്നിലെ പ്രധാന കാരണമെന്ന് പ്രമുഖ ഗവേഷണ സ്ഥാപനമായ കാനലിസ് (Canalys) റിപ്പോർട്ട് ചെയ്തു.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങളും ട്രംപ് ഭരണകൂടത്തിന്റെ താരിഫ് അനിശ്ചിതത്വങ്ങളുമാണ് ആപ്പിളിന്റെ ‘ചൈന പ്ലസ് വൺ’ നയത്തിന് വേഗം കൂട്ടിയത്. ഇതോടെ അമേരിക്കൻ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം നിർണായകമായി.

കണക്കുകൾ പ്രകാരം, 2025 ജൂൺ പാദത്തിൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ സ്മാർട്ട്ഫോൺ കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 240% വർദ്ധിച്ചു. അമേരിക്ക ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണുകളിൽ 44 ശതമാനവും ഇപ്പോൾ ‘മെയ്ഡ് ഇൻ ഇന്ത്യ’ ടാഗുള്ളവയാണ്. കഴിഞ്ഞ വർഷം ഇത് വെറും 13 ശതമാനം മാത്രമായിരുന്നു. ഇതേസമയം, ചൈനയുടെ വിഹിതം 61 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുത്തനെ ഇടിഞ്ഞു.

“അമേരിക്കൻ വിപണിയിലെ മുൻനിര സ്മാർട്ട്ഫോൺ നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറിയത് ഇതാദ്യമായാണ്. ആപ്പിളിന്റെ വിതരണ ശൃംഖലയിലെ മാറ്റമാണ് ഇതിന് പ്രധാനമായും വഴിവെച്ചത്,” കാനലിസിലെ പ്രിൻസിപ്പൽ അനലിസ്റ്റ് സന്യാം ചൗരാസ്യ പറഞ്ഞു.

അടിസ്ഥാന ഐഫോൺ മോഡലുകൾക്ക് പുറമെ, കൂടുതൽ സങ്കീർണ്ണമായ പ്രോ മോഡലുകളും ആപ്പിൾ ഇപ്പോൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. ഫോക്സ്കോൺ (Hon Hai), ടാറ്റ ഇലക്ട്രോണിക്സ് എന്നിവയാണ് ഇന്ത്യയിൽ ആപ്പിളിനായി ഐഫോണുകൾ നിർമ്മിക്കുന്ന പ്രമുഖ കമ്പനികൾ. ആപ്പിളിന് പുറമെ, സാംസങ്ങും മോട്ടറോളയും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ആപ്പിളിന്റെ അത്ര വേഗത്തിലോ വലുപ്പത്തിലോ അല്ല ഈ മാറ്റം.

ഈ നേട്ടം, കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ ഊർജ്ജം നൽകുന്നതും, ആഗോള ഇലക്ട്രോണിക്സ് വിതരണ ശൃംഖലയിൽ ചൈനയ്ക്ക് ഒരു ബദലായി ഇന്ത്യ മാറുന്നതിന്റെ വ്യക്തമായ സൂചനയുമാണ്.