
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിനിടെ പാകിസ്ഥാനോട് ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടിരുന്നു എന്ന നാവിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ വൻ വിവാദത്തിൽ. ഇന്തോനേഷ്യയിലെ ഇന്ത്യൻ ഡിഫൻസ് അറ്റാഷെ, ക്യാപ്റ്റൻ ശിവ് കുമാറിന്റെ പരാമർശമാണ് കേന്ദ്ര സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. വിഷയം കോൺഗ്രസ് ഏറ്റെടുത്തതോടെ, പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന വിശദീകരണവുമായി ഇന്ത്യൻ എംബസി രംഗത്തെത്തി.
എന്താണ് ഉദ്യോഗസ്ഥൻ പറഞ്ഞത്?
ജൂൺ 10-ന് ജക്കാർത്തയിൽ നടന്ന ഒരു സെമിനാറിൽ സംസാരിക്കവെയാണ്, “ഓപ്പറേഷൻ സിന്ദൂറിന്റെ തുടക്കത്തിൽ ഇന്ത്യക്ക് ചില വിമാനങ്ങൾ നഷ്ടപ്പെട്ടു” എന്ന് ക്യാപ്റ്റൻ ശിവ് കുമാർ സമ്മതിച്ചത്. “രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം, പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയോ വ്യോമ പ്രതിരോധ സംവിധാനങ്ങളെയോ ആക്രമിക്കാതിരുന്നതുകൊണ്ടാണ്” ഈ നഷ്ടം സംഭവിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
“ഈ നഷ്ടത്തിന് ശേഷം, ഞങ്ങൾ തന്ത്രം മാറ്റി. ആദ്യം പാകിസ്ഥാന്റെ വ്യോമ പ്രതിരോധം തകർത്തു, അതിനുശേഷം ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ച് ഞങ്ങളുടെ ആക്രമണങ്ങൾ എളുപ്പത്തിൽ ലക്ഷ്യം കണ്ടു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദമായപ്പോൾ എംബസിയുടെ വിശദീകരണം
നാവിക ഉദ്യോഗസ്ഥന്റെ വാക്കുകൾ ഇന്ത്യയിൽ വലിയ രാഷ്ട്രീയ വിവാദമായതോടെ, അദ്ദേഹത്തിന്റെ വാക്കുകൾ “സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്നും” മാധ്യമ റിപ്പോർട്ടുകൾ “തെറ്റായി വ്യാഖ്യാനിച്ചതാണെന്നും” ജക്കാർത്തയിലെ ഇന്ത്യൻ എംബസി എക്സിൽ (ട്വിറ്റർ) കുറിച്ചു. ഭീകരരുടെ താവളങ്ങൾ മാത്രം ലക്ഷ്യമിടാനായിരുന്നു സൈന്യത്തിന് ലഭിച്ച നിർദ്ദേശമെന്ന് ആവർത്തിക്കുക മാത്രമാണ് ഉദ്യോഗസ്ഥൻ ചെയ്തതെന്നാണ് എംബസിയുടെ വാദം.

ആയുധമാക്കി കോൺഗ്രസ്
ഈ വെളിപ്പെടുത്തൽ മോദി സർക്കാരിനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും നേരെയുള്ള “നേരിട്ടുള്ള കുറ്റപത്രമാണ്” എന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. “അവർ രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തുവെന്ന് അവർക്കറിയാം. കോൺഗ്രസ് പാർട്ടി ഇത് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്ന ഭയമാണ് അവർക്ക്,” അദ്ദേഹം പറഞ്ഞു.
“പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഒരു സർവ്വകക്ഷിയോഗം വിളിച്ച് പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ വിസമ്മതിക്കുന്നത്?” എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും ചോദിച്ചു.
നേരത്തെ, ഇന്ത്യൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാനും ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടങ്ങളിൽ നഷ്ടങ്ങളുണ്ടായതായി സമ്മതിച്ചിരുന്നുവെങ്കിലും, എത്ര വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.