FinanceNews

ഗൾഫല്ല, ഇനി അമേരിക്കയും യൂറോപ്പും; പ്രവാസി പണമൊഴുക്കിൽ ഇന്ത്യക്ക് ചരിത്ര റെക്കോർഡ്

കഴിഞ്ഞ വർഷം അയച്ചത് 135 ബില്യൺ ഡോളർ

മുംബൈ: പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്കയക്കുന്ന പണത്തിന്റെ കാര്യത്തിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) 135.46 ബില്യൺ ഡോളറാണ് (ഏകദേശം 11.3 ലക്ഷം കോടി രൂപ) പ്രവാസികൾ ഇന്ത്യയിലേക്കയച്ചത്. ഇത് എക്കാലത്തെയും വലിയ റെക്കോർഡാണ്.

പ്രവാസി പണമൊഴുക്കിന്റെ ഗതി ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്ക, യുകെ, സിംഗപ്പൂർ തുടങ്ങിയ വികസിത രാജ്യങ്ങളിലേക്ക് മാറുന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് ഈ കണക്കുകൾ.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുൻ വർഷത്തേക്കാൾ 14% വർധനവാണ് പ്രവാസി പണത്തിന്റെ വരവിലുണ്ടായത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി, ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച്, 2024-ൽ ഇന്ത്യ ഈ സ്ഥാനത്ത് തുടരുമ്പോൾ, മെക്സിക്കോ (68 ബില്യൺ ഡോളർ), ചൈന (48 ബില്യൺ ഡോളർ) എന്നിവർ ബഹുദൂരം പിന്നിലാണ്. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് ഇരട്ടിയിലധികമായി വർധിച്ചു.

മുൻപ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണപ്പണമായിരുന്നു ഇന്ത്യയിലെ പ്രവാസി വരുമാനത്തിന്റെ പ്രധാന സ്രോതസ്സ്. എന്നാൽ, ഇപ്പോൾ ആ പ്രവണത മാറുകയാണെന്ന് വിദഗ്ധർ പറയുന്നു.

  • പുതിയ പ്രവാസികൾ: ഇപ്പോൾ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവരിൽ വലിയൊരു പങ്കും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളാണ്.
  • പുതിയ ലക്ഷ്യസ്ഥാനങ്ങൾ: ഇവർ പ്രധാനമായും തിരഞ്ഞെടുക്കുന്നത് അമേരിക്ക, യുകെ, സിംഗപ്പൂർ പോലുള്ള വികസിത രാജ്യങ്ങളാണ്.
  • മാറിയ വരുമാനം: ഇന്ത്യയിലേക്ക് വരുന്ന മൊത്തം പണത്തിന്റെ 45 ശതമാനവും ഇപ്പോൾ ഈ മൂന്ന് രാജ്യങ്ങളിൽ നിന്നാണ്. അതേസമയം, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള വിഹിതം കുറഞ്ഞുവരികയാണ്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്

പ്രവാസികൾ അയക്കുന്ന ഈ പണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. രാജ്യത്തിന്റെ വ്യാപാരക്കമ്മി നികത്തുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം, ഇന്ത്യയുടെ വ്യാപാരക്കമ്മിയുടെ പകുതിയോളം (47%) തുക പ്രവാസികൾ നാട്ടിലേക്ക് അയച്ച പണത്തിലൂടെയാണ് നികത്തിയത്. വിദേശ പ്രത്യക്ഷ നിക്ഷേപത്തേക്കാൾ (FDI) സ്ഥിരതയുള്ള ഒരു വരുമാന സ്രോതസ്സായിട്ടാണ് ആർബിഐ ഇതിനെ കാണുന്നത്.