
ന്യൂഡൽഹി: “ആത്മനിർഭർ ഭാരത്” പദ്ധതിയിലൂടെ പ്രതിരോധ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ സാധാരണ വിജയങ്ങൾക്കും അപ്പുറമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശരിയായ പാതയിലാണെന്നും, ഇത് നരേന്ദ്ര മോദി സർക്കാരിന്റെ കഴിഞ്ഞ 11 വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അവർ കൂട്ടിച്ചേർത്തു. ഒരു പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ മേഖലയിൽ ആത്മനിർഭരത കൈവരിക്കുന്നതിലൂടെ ഇന്ത്യയുടെ സൈനിക ശക്തി വർധിക്കുക മാത്രമല്ല, മറിച്ച് പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഇത് വലിയ മുതൽക്കൂട്ടാവുന്നു. തദ്ദേശീയമായി നിർമ്മിക്കുന്ന ആയുധങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും ലോകോത്തര നിലവാരത്തിലുള്ളവയാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിലവിൽ ഒരു ‘ഗോൾഡിലോക്ക്’ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതായത്, പണപ്പെരുപ്പം കൂടാതെയും സാമ്പത്തിക വളർച്ച കുറയാതെയും സുസ്ഥിരമായ ഒരു അവസ്ഥയിലാണ് രാജ്യം. ജിഎസ്ടി ലഘൂകരണം, ഭൂമി ഇടപാടുകളിലെ സുതാര്യത, ഗ്രാമീണ വായ്പ പദ്ധതികൾ ശക്തിപ്പെടുത്തൽ തുടങ്ങിയ പരിഷ്കാരങ്ങൾ സർക്കാർ തുടർന്നും നടപ്പിലാക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
വ്യാപാര, വ്യവസായ രംഗത്തെ പ്രമുഖരുമായി സർക്കാർ നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും, ഇത് രാജ്യത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അവർ പറഞ്ഞു.