
അമേരിക്കൻ ഭീമനെ താഴെയിറക്കി റിലയൻസ് ജിയോ ലോകത്ത് ഒന്നാമത്
ന്യൂഡൽഹി: ഫിക്സഡ് വയർലെസ് ആക്സസ് (FWA) രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ സേവനദാതാവായി റിലയൻസ് ജിയോ മാറുമെന്ന് റിപ്പോർട്ട്. വരിക്കാരുടെ എണ്ണത്തിൽ അമേരിക്കൻ ടെലികോം ഭീമനായ ടി-മൊബൈലിനെ (T-Mobile) മറികടന്നാണ് ജിയോ ഈ നേട്ടം കൈവരിക്കാനൊരുങ്ങുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തുവിട്ട അനലിസ്റ്റ് റിപ്പോർട്ടിലാണ് ഈ സുപ്രധാന വിലയിരുത്തലുള്ളത്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജിയോയുടെ 5ജി എഫ്ഡബ്ല്യുഎ വരിക്കാരുടെ എണ്ണം മേയ് മാസത്തിൽ 6.88 ദശലക്ഷമായി (68.8 ലക്ഷം) ഉയർന്നു.
അതേസമയം, ടി-മൊബൈലിന് 2025 മാർച്ചിൽ 6.85 ദശലക്ഷം (68.5 ലക്ഷം) വരിക്കാരായിരുന്നു ഉണ്ടായിരുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ, 2025 ജൂൺ അവസാനത്തോടെ ജിയോ ഔദ്യോഗികമായി ലോകത്തിലെ ഒന്നാം നമ്പർ എഫ്ഡബ്ല്യുഎ ദാതാവായി മാറുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
ഇന്ത്യയിലെ ആധിപത്യം
ഇന്ത്യൻ ബ്രോഡ്ബാൻഡ് വിപണിയിൽ ജിയോ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയാണ്. വയർഡ്, വയർലെസ് വിഭാഗങ്ങൾ ഉൾപ്പെടെ, രാജ്യത്തെ ബ്രോഡ്ബാൻഡ് വിപണിയുടെ 50.72% ഇപ്പോൾ ജിയോയുടെ കൈകളിലാണ്. 30.99% വിഹിതവുമായി ഭാരതി എയർടെൽ ആണ് രണ്ടാം സ്ഥാനത്ത്.
മേയ് മാസത്തിൽ ഇന്ത്യയിൽ പുതുതായി ചേർന്ന മൊബൈൽ വരിക്കാരിൽ 99.84 ശതമാനവും ജിയോയിലും എയർടെലിലുമാണ് ചേർന്നതെന്നും ട്രായിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ഇന്ത്യൻ ടെലികോം വിപണി ഈ രണ്ട് കമ്പനികളിലേക്ക് ചുരുങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണ്.
റിലയൻസ് ജിയോയുടെ മൊത്തം വയർലെസ് ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം മേയിൽ 48 കോടി കടന്നു. ജിയോയുടെയും എയർടെല്ലിന്റെയും കടന്നുകയറ്റത്തിൽ, വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിന്റെയും വരിക്കാരുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്.