
തൃശൂർ: ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിട്ട് വിദേശരാജ്യങ്ങളിലേക്ക് പോകാൻ ആൺകുട്ടികളേക്കാൾ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നത് പെൺകുട്ടികളെന്ന് സർക്കാർ സർവേ. വിദേശപഠനം തിരഞ്ഞെടുക്കുന്നവരിൽ 62.6 ശതമാനവും പെൺകുട്ടികളാണെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. പഠനത്തോടൊപ്പം ജോലിയും വിദേശ കുടിയേറ്റവുമാണ് ഇവരുടെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തെ 15 മുതൽ 24 വരെ പ്രായമുള്ളവരിൽ നടത്തിയ സർവേയിലാണ് ഈ സുപ്രധാന കണ്ടെത്തൽ. ‘എന്റെ കേരളം’ പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിൽ, ഉന്നതപഠനത്തിനായി 22.1% പേർ വിദേശരാജ്യങ്ങളെ തിരഞ്ഞെടുത്തപ്പോൾ, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പഠിക്കാൻ താല്പര്യം കാണിച്ചത് 16.4% പേർ മാത്രമാണ്. 61.5% പേർ കേരളത്തിൽ തന്നെ പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്.
തലമുറകളുടെ മാറ്റം
പുതിയ തലമുറ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുമ്പോൾ, പഴയ തലമുറ തങ്ങളുടെ മക്കളോ പേരക്കുട്ടികളോ കേരളത്തിൽ തന്നെ പഠിക്കണമെന്ന് ആഗ്രഹിക്കുന്നതായും സർവേ വ്യക്തമാക്കുന്നു. 45 മുതൽ 74 വരെ പ്രായമുള്ളവരിൽ 75 ശതമാനത്തിലധികം പേരും ഈ അഭിപ്രായക്കാരാണ്.
കാരണങ്ങൾ
- വിദേശപഠനം: മെച്ചപ്പെട്ട വിദ്യാഭ്യാസത്തോടൊപ്പം നല്ല ജോലിയും തുടർന്ന് അവിടുത്തെ പൗരത്വമോ സ്ഥിരതാമസമോ നേടുക എന്നതാണ് വിദേശപഠനം തിരഞ്ഞെടുക്കാൻ യുവതലമുറയെ പ്രേരിപ്പിക്കുന്നത്.
- മറ്റ് സംസ്ഥാനങ്ങൾ: കേരളത്തിന് പുറത്തുള്ള മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്നവരുടെ പ്രധാന ലക്ഷ്യം മികച്ച തൊഴിലവസരങ്ങളാണ്.
1082 പേരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.