NewsReligion

ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന പ്രതിയുടെ മാനസാന്തരം; ക്രിസ്തുമതം സ്വീകരിച്ചു, സംഘപരിവാറിന് ഞെട്ടൽ

ഭുവനേശ്വർ: ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് പിഞ്ചുമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ പ്രതികളിലൊരാളായ ചെഞ്ചു ഹാൻസ്ദ ക്രിസ്തുമതം സ്വീകരിച്ചു. കടുത്ത കുറ്റബോധത്താൽ നീറിപ്പുകഞ്ഞിരുന്ന തനിക്ക് ഒടുവിൽ ക്രിസ്തുവിൽ അഭയം തേടിയപ്പോൾ മനഃസമാധാനം ലഭിച്ചുവെന്ന് അയാൾ ഒരു വീഡിയോ അഭിമുഖത്തിൽ വെളിപ്പെടുത്തി. സംഘപരിവാർ കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.

ഒഡീഷയിലെ പ്രമുഖ മാധ്യമപ്രവർത്തകനായ ദയാശങ്കർ മിശ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹാൻസ്ദയുടെ ഈ തുറന്നുപറച്ചിൽ.

‘അറിവില്ലാത്ത കാലത്ത് സംഭവിച്ചത്’

“അറിവില്ലാത്ത കാലത്ത് സംഭവിച്ചു പോയതാണ്. നിർദ്ദോഷിയായ ആ വിദേശിയെയും മക്കളെയും കൊന്നതിന്റെ പശ്ചാത്താപത്താൽ ഞാൻ ഉരുകുകയായിരുന്നു,” ഹാൻസ്ദ പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം തന്റെ ജീവിതത്തിൽ ദുരന്തങ്ങൾ തുടർക്കഥയായെന്നും അയാൾ പറയുന്നു.

ഭാര്യയും രണ്ട് സഹോദരിമാരും പെട്ടെന്ന് മരണപ്പെട്ടു. ഈ മരണങ്ങൾ തന്നെ വല്ലാതെ അസ്വസ്ഥനാക്കിയെന്നും, മനസുഖം തേടി പലയിടത്തും അലഞ്ഞെന്നും, ഒടുവിൽ ക്രിസ്തുവിൽ സമാധാനം കണ്ടെത്തുകയായിരുന്നുവെന്നും ഹാൻസ്ദ വ്യക്തമാക്കി. ആരുടെയും പ്രേരണയിലല്ല, സ്വന്തം മനസാക്ഷിയുടെ തീരുമാനപ്രകാരമാണ് മതം മാറിയതെന്നും അയാൾ കൂട്ടിച്ചേർത്തു.

ഇന്ത്യയെ നടുക്കിയ ആ രാത്രി

1999 ജനുവരി 22-ന് ഒഡീഷയിലെ കിയോഞ്‌ഛാർ ജില്ലയിലെ മനോഹർപൂർ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ ആ ക്രൂരകൃത്യം നടന്നത്. വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്ന 58-കാരനായ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ ഫിലിപ്പിനെയും (10), തിമോത്തിയെയും (6) ബജ്റംഗ്ദൾ പ്രവർത്തകർ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു.

ദാരാ സിംഗ് എന്ന ഗുണ്ടാ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. അന്ന് 14 വയസ്സ് മാത്രമുണ്ടായിരുന്ന ചെഞ്ചു ഹാൻസ്ദയും ഈ സംഘത്തിൽ അംഗമായിരുന്നു. ഗോത്രവിഭാഗത്തിൽപ്പെട്ട ഹാൻസ്ദ, പിന്നീട് ഒമ്പത് വർഷം ദുർഗുണ പരിഹാര പാഠശാലയിൽ തടവിൽ കഴിഞ്ഞിരുന്നു.

ഒഡീഷയിലെ സാഹചര്യങ്ങൾ

ഹാൻസ്ദയുടെ ഗ്രാമത്തിൽ നിരവധി പേർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുണ്ടെന്ന് ഒഡീഷയിലെ വികാരിയായ ഫാദർ അജയകുമാർ സിംഗ് പറയുന്നു. എന്നാൽ, ദളിത്-ഗോത്രവർഗ വിഭാഗങ്ങളിൽപ്പെട്ട ക്രിസ്ത്യാനികൾ വലിയ തോതിലുള്ള പീഡനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും, ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ഇത് വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ, കോൺഗ്രസ് മുൻ മന്ത്രിയായിരുന്ന നാഗാർജുന പ്രധാനും ക്രിസ്തുമതം സ്വീകരിച്ചത് ഒഡീഷയിൽ വലിയ ചർച്ചയായിരുന്നു.