Social MediaSuccess Stories

‘10,000 രൂപ പലിശയടക്കാൻ പണമില്ലാതിരുന്ന ഞാൻ, ഇന്ന് മണിക്കൂറിന് വാങ്ങുന്നത് ഒരു ലക്ഷം’; തുറന്നുപറഞ്ഞ് അഖിൽ മാരാർ

കൊച്ചി: തൻ്റെ ജീവിതത്തിൽ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും അതിൽ നിന്ന് കരകയറി വന്ന വഴികളെക്കുറിച്ചും തുറന്നുപറഞ്ഞ് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. ഒരു മണിക്കൂർ അഭിമുഖത്തിന് ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന തനിക്ക്, കാർഷിക വായ്പയുടെ പതിനായിരം രൂപ പലിശയടക്കാൻ പോലും പണമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. വിമർശകർക്ക് മറുപടി നൽകിക്കൊണ്ടുള്ള കുറിപ്പിലാണ് അഖിലിന്റെ ഈ വൈകാരികമായ തുറന്നുപറച്ചിൽ.

വിമർശകർക്ക് മറുപടി

സമീപകാലത്ത് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഉയർന്നുവന്ന വിമർശനങ്ങൾക്കാണ് അഖിൽ മറുപടി നൽകുന്നത്. തനിക്ക് നിലവിൽ ഒരു മണിക്കൂർ അഭിമുഖത്തിന് ഒരു ലക്ഷം രൂപയും ജിഎസ്ടിയുമാണ് പ്രതിഫലമെന്നും, അതാണ് തന്നെ പരിഹസിക്കുന്നവരും താനും തമ്മിലുള്ള വ്യത്യാസമെന്നും അഖിൽ കുറിച്ചു.

“ഒന്നുമില്ലായ്മയിൽ നിന്നും കൊച്ചിയിൽ സ്വന്തമായി ഫ്ലാറ്റും, ബെൻസും, മിനി കൂപ്പറും, ബിഎംഡബ്ല്യൂ ബൈക്കും, കാക്കനാട് ഒരു ഫാമിലി സലൂണും സ്വന്തമാക്കിയത് രക്ഷപ്പെട്ട മനുഷ്യരുടെ പോസ്റ്റിൽ പോയി തെറി വിളിച്ചിട്ടല്ല.. അവർ എങ്ങനെയാണു രക്ഷപെട്ടതെന്ന് പഠിച്ചും സ്വന്തം കഴിവുകൾ എന്താണെന്ന് തിരിച്ചറിഞ്ഞും നിശ്ചയ ദാർഡ്യത്തോടെ നിതാന്ത പരിശ്രമം ചെയ്ത് നേടി എടുത്തതാണ്,” അഖിൽ മാരാർ പറയുന്നു.

കടം കയറിയ ഭൂതകാലം

തന്റെ കുറിപ്പിൽ, കടം കയറി പ്രതിസന്ധിയിലായ പഴയ കാലത്തെക്കുറിച്ചും അഖിൽ വിശദമായി പറയുന്നുണ്ട്:

  • 2017-ൽ ഒരു കാർഷിക വായ്പയുടെ 10,000 രൂപ വാർഷിക പലിശ അടയ്ക്കാൻ പണമില്ലായിരുന്നു.
  • മാസം 2700 രൂപ അടയ്ക്കാൻ കഴിയാതെ, മുത്തൂറ്റ് ഫിനാൻസുകാർ തന്റെ ട്വിസ്റ്റർ ബൈക്ക് കൊണ്ടുപോയി.
  • ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ സിബിൽ സ്കോർ മോശമായ അവസ്ഥയിലായിരുന്നു.
  • 2 ലക്ഷം രൂപയുടെ കാർഷിക വായ്പ, റവന്യൂ റിക്കവറി ചാർജ് ഉൾപ്പെടെ 5.7 ലക്ഷം രൂപ അടച്ചാണ് ക്ലോസ് ചെയ്തത്.
  • 15,000 രൂപയുടെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക, ഒന്നേകാൽ ലക്ഷം രൂപ അടച്ച് തീർത്തു.

30,000 രൂപയുടെ ഫോണിന് ലോൺ തരാതിരുന്ന ബാങ്ക്, ഇപ്പോൾ അൻപത് ലക്ഷം രൂപ ക്യാഷ് ലോൺ തരാമെന്ന് പറഞ്ഞ് പുറകെ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ചെളിയിൽ നിന്നും വാരി എടുത്തു ചൂളയിൽ ചുട്ടു പഴുപ്പിച്ചു ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു ശോഭിച്ച സ്വർണത്തെ കരി കൊണ്ട് മായ്ക്കാൻ നോക്കിയാൽ ആ കരിയുടെ ആയുസ്സ് ഒന്ന് കഴുകുന്നത് വരെ മാത്രം,” എന്ന് പറഞ്ഞുകൊണ്ടാണ് അഖിൽ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.