
ശശി തരൂർ കെ.വി തോമസ് ആകുമോ? കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാണ് മുൻ കോൺഗ്രസ് നേതാവ് കെ.വി തോമസ്. 2021 ൽ കോൺഗ്രസ് കേരളത്തിൽ വീണ്ടും പരാജയപ്പെട്ടപ്പോഴാണ് കെ.വി തോമസിന് പിണറായി സ്നേഹം കലശലായത്. സ്നേഹം കൂടിയതോടെ ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കിൽ കെ.വി തോമസിനെ പിണറായി നിയമിച്ചു.
സമാന രീതിയിലാണ് തരൂരിന്റെയും പോക്ക്. തരൂർ പിണറായിയെ പുകഴ്ത്തുന്നുവെങ്കിലും കൂടുതൽ പുകഴ്ത്തുന്നത് നരേന്ദ്ര മോദിയെയാണ്. ഇതോടെ തരൂരിനും ചില കസേരകൾ കെ.വി. തോമസ് മാതൃകയിൽ മോദി ഓഫർ ചെയ്തു. പ്രത്യേക വിദേശ പ്രതിനിധി, ജി 20 ഷേര്‍പ, അമേരിക്കയിലെ പ്രത്യേക പ്രതിനിധി എന്നീ പദവികളാണ് തരുരിന് ഓഫർ ചെയ്തിരിക്കുന്നത്. തരൂരിന് ഇതിൽ ഇഷ്ടമുള്ള പദവി സ്വീകരിക്കാം എന്ന മെഗാ ഓഫറും ബി.ജെ.പി നൽകിയിട്ടുണ്ട്.
കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന തരൂരിനെ സർക്കാരിനോട് ചേർന്ന് നിൽക്കുന്ന പദവികൾ നൽകി കൂടെ നിർത്തുകയാണ് ലക്ഷ്യം. പ്രധാന കസേരകൾ കോൺഗ്രസിൽ തുടർന്നാലും തന്റെ വഴിയെ വരില്ലെന്ന് തരൂരിനും അറിയാം. കുറെ കാലമായി രണ്ട് വള്ളത്തിൽ കാല് വച്ചാണ് തരൂരിൻ്റെ നടപ്പ്. എത്രയെന്ന് വച്ച് രണ്ട് വള്ളത്തിൽ കാല് വയ്ക്കും? .
തരൂർ ഒരു വള്ളത്തിൽ കാല് വയ്ക്കാൻ തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. മറ്റൊരു കെ.വി തോമസ് ആയി പ്രത്യേക പ്രതിനിധി കസേരയിൽ ഇരുന്ന് തരൂർ കറങ്ങും. കെ.വി തോമസ് പിണറായിയുടെ കൂടെ കൂടിയതോടെ പിണറായിക്ക് കഷ്ടകാലമാണ്. കെ.വി തോമസ് എത്തിയതിന് ശേഷം 26 തെരഞ്ഞെടുപ്പുകളിൽ പിണറായി നയിച്ചു. ജയിച്ചത് 2 എണ്ണത്തിൽ മാത്രം. തരൂർ മോദിയുടെ കൂടെ പോയാൽ മോദിയുടെ കഷ്ടകാലവും ആരംഭിക്കും എന്നാണ് ശത്രുക്കൾ പറയുന്നത്.