
മുംബൈ: അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് താങ്ങും തണലുമാകാൻ 500 കോടി രൂപയുടെ പ്രത്യേക ട്രസ്റ്റ് രൂപീകരിക്കാൻ ടാറ്റാ സൺസ് ഒരുങ്ങുന്നു. ദുരന്തത്തിന് ശേഷമുള്ള ആദ്യ ബോർഡ് യോഗത്തിൽ ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് ഈ നിർണായക തീരുമാനം അറിയിച്ചത്. നേരത്തെ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന് പുറമെയാണ് ഈ ദീർഘകാല സഹായ പദ്ധതി.
ജൂൺ 12-ന് 270-ൽ അധികം പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക, പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ വഹിക്കുക, അപകടം നാശം വിതച്ച ബി.ജെ. മെഡിക്കൽ കോളേജിന്റെയും സിവിൽ ഹോസ്പിറ്റലിന്റെയും പുനർനിർമ്മാണത്തിന് സഹായിക്കുക എന്നിവയാണ് ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ടാറ്റയുടെ മാനുഷിക മുഖം
ടാറ്റാ മോട്ടോഴ്സ് ഗ്രൂപ്പ് സിഎഫ്ഒ പി.ബി. ബാലാജിയാണ് ഈ പുതിയ സംരംഭത്തിന് നേതൃത്വം നൽകുന്നത്. ടാറ്റാ സൺസിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം വെച്ചിരിക്കുന്ന ടാറ്റാ ട്രസ്റ്റുമായി സഹകരിച്ചായിരിക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം, ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനായി ടാറ്റാ ഗ്രൂപ്പ് ‘താജ് പബ്ലിക് സർവീസ് വെൽഫെയർ ട്രസ്റ്റ്’ രൂപീകരിച്ചിരുന്നു. സമാനമായ രീതിയിലുള്ള ഒരു വലിയ സാമൂഹിക ഉത്തരവാദിത്തമാണ് എയർ ഇന്ത്യ ദുരന്തത്തിന്റെ കാര്യത്തിലും ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.
ദുരന്തം നടന്നത് മുതൽ ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ നേരിട്ടാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. നിയമപരമായ നഷ്ടപരിഹാരത്തിനപ്പുറം, ദുരന്തത്തിനിരയായ കുടുംബങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് പുതിയ ട്രസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ബോർഡിനെ അറിയിച്ചു.