
ചെന്നൈ: ബാങ്ക് ജോലിക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അതിപ്രധാനമായ ഒരു മുന്നറിയിപ്പുമായി മദ്രാസ് ഹൈക്കോടതിയുടെ വിധി. വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് സിബിൽ സ്കോർ മോശമായ ഉദ്യോഗാർത്ഥിയുടെ നിയമനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു.
പൊതുപണം കൈകാര്യം ചെയ്യുന്ന തസ്തികകളിൽ ഇരിക്കുന്നവർക്ക് മികച്ച സാമ്പത്തിക അച്ചടക്കം നിർബന്ധമാണെന്ന് ജസ്റ്റിസ് എൻ. മാല അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.
“സ്വന്തം വായ്പകൾ പോലും കൃത്യമായി തിരിച്ചടയ്ക്കാത്ത ഒരാളെ, പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യാൻ എങ്ങനെ വിശ്വസിച്ച് ഏൽപ്പിക്കാനാകും?” എന്ന് കോടതി ചോദിച്ചു. സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ, വിജ്ഞാപനത്തിൽ പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു.
എസ്ബിഐയിലെ സർക്കിൾ ബേസ്ഡ് ഓഫീസർ (CBO) തസ്തികയിലേക്ക് പരീക്ഷയെഴുതി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിയുടെ നിയമനമാണ് സിബിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാങ്ക് റദ്ദാക്കിയത്. 2018-ൽ മറ്റൊരു സ്വകാര്യ ബാങ്കിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യുമ്പോൾ, ഇയാൾ ഒന്നര ലക്ഷം രൂപ വരെ വ്യക്തിഗത വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നു. കൂടാതെ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക വരുത്തിയതിലൂടെ എച്ച്ഡിഎഫ്സി ബാങ്കിന് 40,000 രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തു.
വായ്പാ കുടിശ്ശികകൾ എല്ലാം എസ്ബിഐയിൽ അപേക്ഷിക്കുന്നതിന് മുൻപ് അടച്ചുതീർത്തിരുന്നു എന്നായിരുന്നു ഉദ്യോഗാർത്ഥിയുടെ വാദം. എന്നാൽ, വായ്പാ തിരിച്ചടവിലെ വീഴ്ചയുടെ ചരിത്രം തന്നെയാണ് അയോഗ്യതയ്ക്ക് കാരണമെന്നും, പിന്നീട് പണം അടച്ചുതീർത്തത് നിയമനത്തിന് യോഗ്യത നൽകില്ലെന്നും കോടതി വ്യക്തമാക്കി.
ഈ വിധി ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഒരു പാഠമാണ്. വിദ്യാഭ്യാസ യോഗ്യതകൾക്കൊപ്പം, മികച്ച ഒരു ക്രെഡിറ്റ് ഹിസ്റ്ററി (സിബിൽ സ്കോർ) നിലനിർത്തേണ്ടതും തൊഴിൽ ലഭിക്കുന്നതിന് അത്യാവശ്യമാണെന്ന് ഈ കേസ് അടിവരയിടുന്നു.