
വാഷിംഗ്ടൺ: ചൈനയുമായി വ്യാപാര കരാർ ഒപ്പുവെച്ചതിന് പിന്നാലെ, ഇന്ത്യയുമായി ഒരു ‘വമ്പൻ വ്യാപാര കരാർ’ (very big one) ഉടൻ ഉണ്ടായേക്കുമെന്ന് നിർണായക സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുമായി സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. “ഞങ്ങൾ ചൈനയുമായി ഒരു കരാറിൽ ഒപ്പുവെച്ചു. എല്ലാവരുമായും ഞങ്ങൾ കരാറുണ്ടാക്കില്ല… എന്നാൽ ചില മികച്ച ഡീലുകൾ വരുന്നുണ്ട്. അതിലൊന്ന് ഇന്ത്യയുമായിട്ടായിരിക്കാം – വളരെ വലുത്,” ട്രംപ് പറഞ്ഞു.
“ഞങ്ങൾ ഇന്ത്യയെ തുറക്കാൻ പോകുന്നു. ചൈന ഡീലിലൂടെ ഞങ്ങൾ ചൈനയെ തുറന്നു തുടങ്ങുകയാണ്. മുൻപ് ഒരിക്കലും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എല്ലാ രാജ്യങ്ങൾക്കും ഈ പരിഗണനയുണ്ടാകില്ലെന്നും, ചില രാജ്യങ്ങൾക്ക് താരിഫ് ചുമത്തിക്കൊണ്ടുള്ള കത്തുകളായിരിക്കും അയക്കുകയെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
#WATCH | "…We just signed (trade deal) with China. We're not going to make deals with everybody… But we're having some great deals. We have one coming up, maybe with India, a very big one. We're going to open up India. In the China deal, we're starting to open up China.… pic.twitter.com/fJwmz1wK44
— ANI (@ANI) June 26, 2025
ചർച്ചകൾ സജീവം
ട്രംപിന്റെ ഈ പരാമർശം പെട്ടെന്നുണ്ടായ ഒന്നല്ലെന്നാണ് സൂചന. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു വ്യാപാര കരാർ ഉടൻ സാധ്യമാകുമെന്ന് ഈ മാസം ആദ്യം യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും പൊതുവായ ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ ഒരു വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ജൂൺ 10-ന് സ്ഥിരീകരിച്ചിരുന്നു.
ഇരു രാജ്യങ്ങളും തമ്മിൽ താരിഫുകൾ, ഡിജിറ്റൽ വ്യാപാരം, കാർഷിക കയറ്റുമതി എന്നിവയെച്ചൊല്ലി മുൻപ് തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ, ചൈനയുമായുള്ള തന്ത്രപരമായ മത്സരവും ആഗോള വിതരണ ശൃംഖലയിലെ മാറ്റങ്ങളും കണക്കിലെടുത്ത്, സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങൾക്കും ഇപ്പോൾ വലിയ താല്പര്യമുണ്ട്. ഈ കരാർ യാഥാർത്ഥ്യമായാൽ, അത് ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തിലെ ഒരു പുതിയ നാഴികക്കല്ലായിരിക്കും.