
ന്യൂഡൽഹി: ഇന്ത്യയിലെ കോടിക്കണക്കിന് രൂപയുടെ ‘തടികുറയ്ക്കൽ‘ വിപണി പിടിക്കാൻ ബഹുരാഷ്ട്ര മരുന്ന് കമ്പനികൾ തമ്മിൽ കടുത്ത മത്സരം. അമേരിക്കൻ ഭീമനായ എലൈ ലില്ലിക്ക് പിന്നാലെ, ഡെന്മാർക്കിൽ നിന്നുള്ള നോവോ നോർഡിസ്കും തങ്ങളുടെ അമിതവണ്ണം കുറയ്ക്കാനുള്ള പുതിയ മരുന്നുമായി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു. ഇതോടെ, ഈ രംഗത്ത് ഒരു ‘മരുന്നുയുദ്ധ’ത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.
വമ്പൻ വിപണി, വൻ വില
രാജ്യത്ത് 15-നും 49-നും ഇടയിൽ പ്രായമുള്ള 23% പേർ അമിതഭാരമോ അമിതവണ്ണമോ ഉള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. ഈ വലിയ വിപണി സാധ്യത മുന്നിൽ കണ്ടാണ് വിദേശ കമ്പനികളുടെ വരവ്. മാർച്ചിൽ വിപണിയിലെത്തിയ എലൈ ലില്ലിയുടെ മരുന്നിന് ഏപ്രിൽ, മേയ് മാസങ്ങളിൽ വൻ വിൽപ്പനയാണ് ലഭിച്ചത്. ഈ തരംഗം മുതലെടുക്കാനാണ് നോവോ നോർഡിസ്കിന്റെയും ശ്രമം.
എന്നാൽ, ഈ മരുന്നുകളുടെ വില സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. പ്രതിമാസം ഏകദേശം 17,500 രൂപയാണ് ഈ മരുന്നുകൾക്ക് ചെലവ് വരുന്നത്.
ഇന്ത്യൻ കമ്പനികളും മത്സരത്തിന്
അതേസമയം, സൺ ഫാർമ, സിപ്ല, ഡോ. റെഡ്ഡീസ്, ലുപിൻ തുടങ്ങിയ ഇന്ത്യൻ കമ്പനികളും സമാനമായ മരുന്നുകൾ കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നുണ്ട്. ഇത് നിലവിലെ മത്സരത്തിന് ആവേശം കൂട്ടുകയും, മരുന്നുകളുടെ വില കുറയാൻ സഹായിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
നിലവിൽ ഇരു വിദേശ കമ്പനികളും ഈ മരുന്നുകൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നില്ല, പകരം ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ, ഭാവിയിൽ വിപണി സാധ്യത കണക്കിലെടുത്ത് ഇന്ത്യയിൽ തന്നെ നിർമ്മാണം തുടങ്ങിയേക്കാം.
തടിച്ചുകൊഴുക്കുന്ന ഇന്ത്യൻ മരുന്ന് വിപണി
2025 മാർച്ചിലെ കണക്കനുസരിച്ച്, ഇന്ത്യയിലെ അമിതവണ്ണം കുറയ്ക്കാനുള്ള മരുന്നുകളുടെ വിപണി 575 കോടി രൂപയുടേതാണ്. ആഗോള ബ്രാൻഡുകളുടെ വരവോടെ ഇത് പലമടങ്ങായി ഉയരുമെന്ന് ഉറപ്പാണ്. കഴിഞ്ഞ വർഷം മാത്രം വിദേശ മരുന്ന് നിർമ്മാതാക്കൾ 12,822 കോടി രൂപയാണ് ഇന്ത്യയിൽ നിക്ഷേപിച്ചത്. ഇത് ഇന്ത്യൻ വിപണിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.