
ക്ഷേമ പെൻഷൻ 2000 രൂപയാക്കും. സിറ്റിംഗ് സീറ്റായ നിലമ്പൂരിലെ ദയനീയ തോൽവിയെ തുടർന്നാണ് ക്ഷേമ പെൻഷനിൽ വർദ്ധനവ് വരുത്താൻ ഒരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബറിന് മുൻപ് ക്ഷേമ പെൻഷനിൽ വർദ്ധനവ് വരുത്തും. സാധാരണ ഗതിയിൽ ബജറ്റിൽ ആണ് ക്ഷേമ പെൻഷനിൽ വർദ്ധനവ് വരുത്തുന്നത്. അതുവരെ കാത്ത് നിന്നാൽ തദ്ദേശത്തിലും തിരിച്ചടി നേരിടും എന്ന് കണ്ടാണ് ക്ഷേമ പെൻഷൻ വർദ്ധനവ് എത്രയും പെട്ടെന്ന് നടത്താൻ തീരുമാനിച്ചത്.
ക്ഷേമ പെൻഷൻ 2500 രൂപയാക്കും എന്നായിരുന്നു എൽ.ഡി.എഫിൻ്റെ 2021 ലെ പ്രകടന പത്രിക വാഗ്ദാനം. അതിന് ശേഷം 5 ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചെങ്കിലും 100 രൂപയുടെ പോലും വർധന ക്ഷേമ പെൻഷനിൽ വരുത്തിയില്ല.
2021- 22 ലെ പുതുക്കിയ ബജറ്റ്, 2022- 23, 2023-24, 2024- 25, 2025-26 സാമ്പത്തിക വർഷങ്ങളിലെ ബജറ്റ് അടക്കം 5 ബജറ്റുകൾ 2021 ൽ അധികാരത്തിൽ കയറിയ ശേഷം ബാലഗോപാൽ അവതരിപ്പിച്ചിരുന്നു. ഓരോ ബജറ്റിലും 100 രൂപ വീതം എങ്കിലും വർദ്ധിപ്പിച്ചിരുന്നെങ്കിൽ 500 രൂപ ക്ഷേമ പെൻഷനിൽ വർധനവ് ഉണ്ടാകുമായിരുന്നു. 1600 രൂപ ക്ഷേമ പെൻഷൻ എന്നത് 2100 രൂപ ആയി ഉയർന്നേനെ. എന്നാൽ അത് ഉണ്ടായില്ല.
2020- 21 ലെ അതേ ക്ഷേമ പെൻഷൻ തുകയായ 1600 രൂപയാണ് 2025- 26 ലും ക്ഷേമ പെൻഷൻകാർക്ക് ലഭിക്കുന്നത്. അതും കൃത്യമായി കൊടുക്കുന്നില്ല. ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് 5 ഗഡു ക്ഷേമ പെൻഷൻ കുടിശികയാക്കി. ഫലം വന്നപ്പോൾ 20 ലോകസഭ മണ്ഡലങ്ങളിൽ 19 ലും എൽ.ഡി.എഫിന് ദയനീയ തോൽവി.
ഇതോടെ കുടിശിക കൊടുക്കാൻ തീരുമാനിച്ചു. എന്നിട്ടും ഇപ്പോഴും 2 ഗഡുക്കൾ ക്ഷേമ പെൻഷനിൽ കുടിശികയുണ്ട്. 3200 രൂപ വീതം ക്ഷേമപെൻഷൻകാർക്ക് നൽകാനുണ്ട്.
ക്ഷേമ നിധി ബോർഡുകൾ സർക്കാരിൻ്റെ പിടിപ്പ് കേട് മൂലം തകർച്ചയുടെ വക്കിലാണ്. 18 മാസത്തെ പെൻഷൻ കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് മാത്രം നൽകാനുണ്ട്. നിലമ്പൂർ തോൽവിയുടെ പശ്ചാത്തലത്തിലും ക്ഷേമ നിധി ബോർഡ് പെൻഷൻകാരുടെ കുടിശിക കണ്ടില്ലെന്ന് നടിക്കാനാണ് സർക്കാർ നീക്കം.
പ്രകടന പത്രിക വാഗ്ദാനം ചെയ്ത 2500 രൂപയിൽ നിന്ന് ക്ഷേമ പെൻഷൻ 2000 രൂപ ആക്കാനുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണ്. കാരണം അത്രക്ക് ദയനീയമാണ് ഓരോ ക്ഷേമ പെൻഷൻകാരൻ്റേയും അവസ്ഥ. ഇതിൽ നിന്നാണ് ഭൂരിഭാഗം പേരും മരുന്ന് വാങ്ങിക്കുന്നതു പോലും.
സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷേമ പെൻഷൻ ഉയർത്താത്തതിന് കാരണമായി ബാലഗോപാലിൻ്റെ ക്യാപ്സൂൾ. പി എസ്. സി ചെയർമാനും അംഗങ്ങൾക്കും മുതൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന് വരെ ഇതിനിടയിൽ ശമ്പളം കുത്തനെ വർദ്ധിപ്പിച്ചപ്പോൾ സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി എവിടെ പോയി എന്ന ചോദ്യം അന്തരീക്ഷത്തിൽ ശക്തമാണ്. തദ്ദേശത്തിലെങ്കിലും ദയനീയ തോൽവി ഒഴിവാക്കാൻ ക്ഷേമ പെൻഷൻ വർധനയിലൂടെ സാധിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.