
ന്യൂ ഡൽഹി: ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് (RCPL). തങ്ങളുടെ പ്രധാന ബ്രാൻഡായ കാംപ കോളയെ രാജ്യവ്യാപകമായി ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനും, കൊക്കകോള, പെപ്സികോ തുടങ്ങിയ ആഗോള ഭീമൻമാരെ വെല്ലുവിളിക്കുന്നതിനുമായി 8000 കോടി രൂപയുടെ ഭീമൻ നിക്ഷേപം നടത്താൻ കമ്പനി ഒരുങ്ങുന്നു.
അടുത്ത 12 മുതൽ 15 മാസത്തിനുള്ളിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 മുതൽ 12 വരെ പുതിയ നിർമ്മാണ പ്ലാന്റുകൾ സ്ഥാപിക്കും. റിലയൻസിന്റെ ഉപസ്ഥാപനമായ RCPL നടത്തുന്ന ഏറ്റവും വലിയ ഒറ്റത്തവണ നിക്ഷേപമാണിത്.
തന്ത്രം വിലക്കുറവ്, ലക്ഷ്യം സാധാരണക്കാർ
വിപണിയിലെ വമ്പൻമാരായ കൊക്കകോള, പെപ്സികോ എന്നിവയുടെ ഉൽപ്പന്നങ്ങളെക്കാൾ 20 മുതൽ 40 ശതമാനം വരെ വില കുറച്ചാണ് റിലയൻസ് തങ്ങളുടെ പാനീയങ്ങൾ വിൽക്കുന്നത്. സാധാരണക്കാരായ 60 കോടി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ “വിലയുദ്ധം”.
ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനുമായി സഹകരിച്ച് പുറത്തിറക്കിയ ‘സ്പിന്നർ’ സ്പോർട്സ് ഡ്രിങ്ക് ഇതിന് മികച്ച ഉദാഹരണമാണ്. പെപ്സിയുടെ ഗറ്ററേഡിന് പകുതി വിലയായ 10 രൂപയ്ക്കാണ് സ്പിന്നർ വിൽക്കുന്നത്.
വിപുലമായ ബ്രാൻഡ് നിര
കാംപ കോളയ്ക്ക് പുറമെ സോസ്യോ, സ്പിന്നർ, സൺ ക്രഷ് ജ്യൂസ്, റാസ്കിക്, ഇൻഡിപെൻഡൻസ് വാട്ടർ തുടങ്ങി നിരവധി പാനീയങ്ങൾ റിലയൻസിന്റെ കീഴിലുണ്ട്. നിലവിൽ 18 പ്ലാന്റുകളിലാണ് ഇവ നിർമ്മിക്കുന്നത്. പുതിയ നിക്ഷേപം വരുന്നതോടെ നിർമ്മാണവും വിതരണവും വലിയ തോതിൽ വർധിക്കും. 2027 മാർച്ചോടെ രാജ്യത്തെ എല്ലാ കടകളിലും തങ്ങളുടെ ഉൽപ്പന്നങ്ങൾ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
വളരുന്ന വിപണി, കനത്ത മത്സരം
2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ശീതളപാനീയ വിപണി 1.47 ലക്ഷം കോടി രൂപയുടേതായി വളരുമെന്നാണ് കണക്കുകൾ. ഈ വലിയ വിപണി പിടിച്ചെടുക്കാനാണ് റിലയൻസ് ഇത്ര വലിയ നിക്ഷേപം നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കാംപ കോളയും ഇൻഡിപെൻഡൻസ് ബ്രാൻഡും 1000 കോടി രൂപ വീതം വിൽപ്പന നേടിയിരുന്നു. റിലയൻസിന്റെ ഈ നീക്കം വരും മാസങ്ങളിൽ ശീതളപാനീയ വിപണിയിലെ മത്സരം കൂടുതൽ ശക്തമാക്കുമെന്ന് ഉറപ്പാണ്.