BusinessNews

ഇന്ത്യയിൽ ബാങ്ക് തട്ടിപ്പുകൾ മൂന്നിരട്ടിയായി; സുരക്ഷക്ക് ഫീസ് ഈടാക്കാൻ ആലോചന

ന്യൂ ഡൽഹി: ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാമ്പത്തിക തട്ടിപ്പുകളുടെ മൂല്യം മൂന്നിരട്ടിയായി വർധിച്ചതായി കണക്കുകൾ. ആശങ്കാജനകമായ വസ്തുത ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകളുടെ എണ്ണത്തിലുണ്ടായ വൻ കുതിച്ചുചാട്ടമാണ്. രാജ്യത്തെ സാമ്പത്തിക ഇടപാടുകളുടെ നട്ടെല്ലായി മാറിയ യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (യുപിഐ) തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യമായി മാറിക്കൊണ്ടിരിക്കുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം, രാജ്യത്ത് നടക്കുന്ന തട്ടിപ്പുകളിൽ പകുതിയിലധികവും കാർഡ്, ഡിജിറ്റൽ ഇടപാടുകൾ വഴിയാണ്. തട്ടിപ്പിന്റെ മൊത്തം മൂല്യത്തിന്റെ 1.4% മാത്രമാണ് ഈ വിഭാഗത്തിൽ വരുന്നതെങ്കിലും, ഇടപാടുകളുടെ എണ്ണത്തിലെ വർധനവ് ഗൗരവതരമാണ്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തട്ടിപ്പുകൾ മാത്രമാണ് ഈ കണക്കിൽ ഉൾപ്പെടുന്നത്.

പ്രതിവർഷം 3 ട്രില്യൺ ഡോളറിലധികം മൂല്യമുള്ള ഇടപാടുകൾ കൈകാര്യം ചെയ്യുന്ന യുപിഐ സംവിധാനത്തിന്റെ വളർച്ച തട്ടിപ്പുകാർക്ക് അവസരമൊരുക്കി. ഫിഷിംഗ്, സിം കാർഡ് ക്ലോണിംഗ് തുടങ്ങിയ പല രീതികളിലൂടെ ഉപഭോക്താക്കളുടെ പണം തട്ടിയെടുക്കുന്നു. സർക്കാർ കണക്കുകൾ പ്രകാരം തന്നെ, പ്രതിവർഷം പത്തുലക്ഷത്തിലധികം യുപിഐ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തിൽ, “ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം” എന്ന് പറഞ്ഞ് ബാങ്കുകൾക്ക് കൈകഴുകാനാവില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകൾ (mule accounts) കണ്ടെത്താനും തടയാനും ശക്തമായ സംവിധാനങ്ങൾ ആവശ്യമാണ്.

പുതിയ സുരക്ഷാ മാർഗ്ഗങ്ങൾ

പ്രശ്നപരിഹാരത്തിനായി റെഗുലേറ്ററി സംവിധാനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്.

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: സംശയാസ്പദമായ അക്കൗണ്ടുകൾ കണ്ടെത്താൻ റിസർവ് ബാങ്കിന്റെ ഇന്നൊവേഷൻ ഹബ് ‘MuleHunter.ai’ എന്ന പേരിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണം വികസിപ്പിക്കുന്നുണ്ട്.
  • സെബിയുടെ ഇടപെടൽ: സ്റ്റോക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബി, നിക്ഷേപവുമായി ബന്ധപ്പെട്ട പണമിടപാടുകൾക്ക് ബ്രോക്കർമാരും മ്യൂച്വൽ ഫണ്ടുകളും ഉപയോഗിക്കുന്ന വെർച്വൽ പേയ്‌മെന്റ് ഹാൻഡിലുകളിൽ (VPA) @valid എന്ന വാക്കുകള്‍ ഒക്ടോബർ മുതൽ നിർബന്ധമാക്കിയിട്ടുണ്ട്.

വേണ്ടത് സുസ്ഥിരമായ പരിഹാരം

എന്നാൽ ഇവയെല്ലാം താൽക്കാലിക പരിഹാരങ്ങൾ മാത്രമാണെന്നും, പേയ്‌മെന്റ് വ്യവസായത്തിന് സുസ്ഥിരമായ ഒരു സാമ്പത്തിക മാതൃക വേണമെന്നും ആവശ്യം ശക്തമാവുകയാണ്. ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച് വർഷം മുൻപ് സർക്കാർ യുപിഐ ഇടപാടുകൾ സൗജന്യമാക്കിയിരുന്നു. ഈ ലക്ഷ്യം കൈവരിച്ച സാഹചര്യത്തിൽ, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രവർത്തനച്ചെലവ് കണ്ടെത്തുന്നതിനുമായി ബാങ്കുകൾക്കും ഗൂഗിൾ പേ, ഫോൺപേ പോലുള്ള ആപ്പുകൾക്കും ചെറിയൊരു ഫീസ് ഈടാക്കാൻ അനുവാദം നൽകണമെന്നാണ് ഒരു പ്രധാന നിർദ്ദേശം.

കൂടാതെ, നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) കുത്തക അവസാനിപ്പിച്ച് സ്വകാര്യ കമ്പനികളെ ഈ രംഗത്ത് മത്സരിക്കാൻ അനുവദിക്കുന്നതും സുരക്ഷ വർധിപ്പിക്കാൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു. മികച്ച സുരക്ഷ നൽകുന്നവർക്ക് പ്രതിഫലം ലഭിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വവും മനസ്സമാധാനവും നൽകും.