BusinessNews

എഐ ‘പണി’ തുടങ്ങി: ആമസോണിൽ ജീവനക്കാർക്ക് 60 ദിവസത്തെ അന്ത്യശാസനം; രാജി വെച്ചാൽ ആനുകൂല്യമില്ല

വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വരുന്നതോടെ വരും വർഷങ്ങളിൽ ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്ന് സിഇഒ ആൻഡി ജാസി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, കടുത്ത നടപടികളുമായി ആമസോൺ. യുഎസിലെ ജീവനക്കാരോട് പ്രധാന നഗരങ്ങളിലെ ഓഫീസുകളിലേക്ക് മാറാൻ കമ്പനി അന്ത്യശാസനം നൽകി. 60 ദിവസത്തിനകം സ്ഥലം മാറുകയോ അല്ലെങ്കിൽ പിരിഞ്ഞുപോവുകയോ ചെയ്യാനാണ് നിർദ്ദേശം. എന്നാൽ, സ്ഥലംമാറ്റത്തിന് തയ്യാറാവാതെ രാജിവെക്കുന്നവർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും (severance pay) നൽകില്ലെന്നും കമ്പനി വ്യക്തമാക്കി.

ഇതൊരു ‘ഒളിച്ചുവെച്ച പിരിച്ചുവിടൽ’ (stealth layoff) തന്ത്രമാണെന്നും, പിരിച്ചുവിടൽ ആനുകൂല്യങ്ങൾ നൽകാതെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള വഴിയാണിതെന്നും വ്യാപകമായ വിമർശനം ഉയർന്നിട്ടുണ്ട്.

അന്ത്യശാസനം ഇങ്ങനെ

സാൻഫ്രാൻസിസ്കോ, സിയാറ്റിൽ, ആർലിംഗ്ടൺ തുടങ്ങിയ പ്രധാന ഓഫീസ് ഹബ്ബുകളിലേക്ക് ടീമിന്റെ അടുത്തേക്ക് മാറാനാണ് ജീവനക്കാർക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.

  • തീരുമാനിക്കാൻ 30 ദിവസം: സ്ഥലംമാറ്റത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ജീവനക്കാർക്ക് നൽകിയിരിക്കുന്നത് വെറും 30 ദിവസമാണ്.
  • മാറാൻ 60 ദിവസം: തീരുമാനം അറിയിച്ച ശേഷം, ഒന്നുകിൽ 60 ദിവസത്തിനുള്ളിൽ പുതിയ ലൊക്കേഷനിലേക്ക് മാറുകയോ അല്ലെങ്കിൽ ജോലി രാജിവെക്കുകയോ വേണം.
  • ആനുകൂല്യങ്ങൾ ലഭിക്കില്ല: സ്ഥലംമാറ്റത്തിന് വിസമ്മതിച്ച് രാജിവെക്കുന്നവർക്ക് സാധാരണ പിരിച്ചുവിടുമ്പോൾ നൽകാറുള്ള സാമ്പത്തിക പാക്കേജുകൾ ഒന്നും ലഭിക്കില്ല.

പിരിച്ചുവിടലിന് പിന്നിൽ എഐ?

ജനറേറ്റീവ് എഐ ഒരു നൂറ്റാണ്ടിലെ സാങ്കേതികവിദ്യയാണെന്നും, അത് വരുന്നതോടെ കമ്പനിയിലെ പല ജോലികളും അപ്രസക്തമാകുമെന്നും സിഇഒ ആൻഡി ജാസി അടുത്തിടെ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. കാര്യക്ഷമത വർധിക്കുന്നതോടെ വരും വർഷങ്ങളിൽ കോർപ്പറേറ്റ് ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയുമെന്നും അദ്ദേഹം സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സ്ഥലംമാറ്റ നയം വരുന്നത്.

പലരും കോവിഡ് കാലത്ത് പൂർണ്ണമായും റിമോട്ട് റോളുകളിൽ ജോലിക്ക് പ്രവേശിച്ചവരാണ്. കുടുംബവും കുട്ടികളുമായി മറ്റ് നഗരങ്ങളിൽ സ്ഥിരതാമസമാക്കിയ മധ്യനിര പ്രൊഫഷണലുകളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. എളുപ്പത്തിൽ സ്ഥലം മാറാൻ കഴിയാത്തവർ സ്വയം രാജിവെച്ച് പുറത്തുപോകാൻ ഈ നയം കാരണമാകുമെന്ന് ജീവനക്കാർ പറയുന്നു. 2022 മുതൽ ഇതുവരെ 27,000 കോർപ്പറേറ്റ് ജീവനക്കാരെ ആമസോൺ പിരിച്ചുവിട്ടിരുന്നു.

ഇന്ത്യയിലെ ടെക് ലോകവും ഉറ്റുനോക്കുന്നു

നിലവിൽ യുഎസ് ജീവനക്കാർക്കാണ് ഈ നിയമം ബാധകമെങ്കിലും, ആഗോള ടെക് ഭീമന്മാരുടെ നയങ്ങൾ ഇന്ത്യയിലെ ഐടി മേഖലയെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. ആമസോൺ പോലുള്ള കമ്പനികളിലെ ഇത്തരം നീക്കങ്ങൾ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ തൊഴിൽ സംസ്കാരത്തിലും ‘റിട്ടേൺ ടു ഓഫീസ്’ നയങ്ങളിലും ഭാവിയിൽ പ്രതിഫലിച്ചേക്കാമെന്ന ആശങ്കയിലാണ് ലോകമെമ്പാടുമുള്ള ടെക് വിദഗ്ധർ.