
ന്യൂ ഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (യുപിഐ) കൊണ്ടുവന്ന വിപ്ലവകരമായ മാറ്റത്തിന് സമാനമായ ഒരു മുന്നേറ്റത്തിന് ടെലികോം മേഖലയിൽ കളമൊരുങ്ങുന്നു. രാജ്യത്തെ മൊബൈൽ ഉപഭോക്താക്കളെ വർധിച്ചുവരുന്ന സ്പാം, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ എല്ലാ ടെലികോം കമ്പനികളെയും ഒരുമിപ്പിച്ചുകൊണ്ടുള്ള ഒരു സംയുക്ത സുരക്ഷാ പദ്ധതിക്ക് ഭാരതി എയർടെൽ രൂപം നൽകി.
എയർടെല്ലിന്റെ ഈ നിർദ്ദേശം റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ എതിരാളികളുമായി പങ്കുവെക്കുകയും, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിനും (DoT) ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്കും (TRAI) മുൻപാകെ ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നടപ്പിലായാൽ, യുപിഐ പോലെ ലോകത്തിനുതന്നെ മാതൃകയാകാവുന്ന ഒരു പൊതു ഡിജിറ്റൽ സംരക്ഷണ സംവിധാനമായി ഇത് മാറിയേക്കാം.
പൊതുജനങ്ങളെ ലക്ഷ്യമിടുന്ന ഭീഷണി
2024-ലെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ മാത്രം 17 ലക്ഷത്തിലധികം സൈബർ ക്രൈം പരാതികളും 11,000 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടവുമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വാട്സ്ആപ്പ്, ടെലിഗ്രാം, എസ്എംഎസ് തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന തട്ടിപ്പുകാരെ നേരിടാൻ നിലവിൽ ഓരോ കമ്പനിയും നടത്തുന്ന ഒറ്റപ്പെട്ട പ്രതിരോധ ശ്രമങ്ങൾ അപര്യാപ്തമാണ്.
ഈ സാഹചര്യത്തിലാണ് എല്ലാ പ്രധാന ടെലികോം ഓപ്പറേറ്റർമാരെയും ഒരുമിപ്പിക്കുന്ന ഒരു പൊതുചട്ടക്കൂടിന് എയർടെൽ നിർദ്ദേശം വെക്കുന്നത്.
എയർടെല്ലിന്റെ നിർദ്ദേശങ്ങൾ
- തത്സമയ സഹകരണം: തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ ഓപ്പറേറ്റർമാരും തത്സമയം പങ്കുവെക്കുക.
- കേന്ദ്രീകൃത പ്ലാറ്റ്‌ഫോം: തട്ടിപ്പുമായി ബന്ധപ്പെട്ട URL-കൾ, ഫോൺ നമ്പറുകൾ എന്നിവ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാൻ ഒരു കേന്ദ്രീകൃത സംവിധാനം രൂപീകരിക്കുക.
- പൊതുവായ ഡാറ്റാബേസ്: വ്യാജ കോളർ ഐഡികൾ തടയാൻ എല്ലാ നെറ്റ്‌വർക്കുകൾക്കും ഉപയോഗിക്കാവുന്ന ഒരു ഡാറ്റാബേസ് നിർമ്മിക്കുക.
- നിരന്തര സംരക്ഷണം: ഉപഭോക്താവ് ഏത് നെറ്റ്‌വർക്കിലാണെങ്കിലും ഈ സുരക്ഷാ കവചം ലഭ്യമാക്കുക.
യുപിഐയുമായുള്ള സാമ്യം
പല ബാങ്കുകളെയും ആപ്പുകളെയും ഒരുമിപ്പിച്ച് പണമിടപാടുകൾ ലളിതമാക്കിയ യുപിഐയുടെ മാതൃകയിലാണ് എയർടെൽ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിക്കുകയും ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കുകയുമാണ് രണ്ട് പദ്ധതികളുടെയും അടിസ്ഥാന ലക്ഷ്യം.
ഇന്ത്യയിൽ ഈ പദ്ധതി നടപ്പിലായാൽ, ലോകത്ത് ആദ്യമായി ഇത്തരമൊരു സംയുക്ത ടെലികോം സുരക്ഷാ സംവിധാനം ഒരുക്കുന്ന രാജ്യമായി ഇന്ത്യ മാറും. എയർടെല്ലിന്റെ ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് കമ്പനിയുടെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോപാൽ വിറ്റലാണ്. “ഞങ്ങളുടെ എഞ്ചിനീയർമാർ നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ സുരക്ഷാ സംവിധാനം ഉപഭോക്താക്കൾക്ക് തട്ടിപ്പുകളെ ഭയക്കാതെ ഇന്റർനെറ്റ് ഉപയോഗിക്കാൻ മനസ്സമാധാനം നൽകും,” അദ്ദേഹം പറഞ്ഞു.
റെഗുലേറ്ററി നിർദ്ദേശങ്ങളെക്കാൾ ജിയോയും വോഡഫോൺ ഐഡിയയും ഉൾപ്പെടെയുള്ള എതിരാളികൾ സഹകരിക്കാൻ തയ്യാറാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഈ “ടെലികോം സൈബർ സുരക്ഷാ വിപ്ലവത്തിന്റെ” വിജയം.