NewsPolitics

‘ഉറപ്പ്’ പാഴാകുമോ? നിലമ്പൂരിൽ തോറ്റാല്‍ സ്വരാജിന് വാഗ്ദാനം രാജ്യസഭാ സീറ്റ്

തിരുവനന്തപുരം: സിപിഎമ്മിന് സംഘടനാപരമായി സ്വാധീനക്കുറവുള്ള നിലമ്പൂരിൽ പ്രശസ്തനായ യുവ നേതാവിനെ ഇറക്കി മത്സരിപ്പിച്ചതിലൂടെ സിപിഎം ലക്ഷ്യം വെച്ചത് പിവി അൻവറിനുള്ള മറുപടിയായിരുന്നു.

സംസ്ഥാനത്തൊട്ടാകെ ഇടത് തരംഗം ആഞ്ഞടിച്ച് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴും സിറ്റിംഗ് സീറ്റിൽ തോറ്റ് സംഘടനാ ചുമതലയിലേക്ക് ഒതുങ്ങിയ സ്വരാജിന് തോൽക്കാൻ സാധ്യതയേറെയുള്ള നിലമ്പൂരിൽ മത്സരിക്കാൻ താൽപര്യമില്ലായിരുന്നു എന്നതായിരുന്നു വസ്തുത. ഈ താൽപര്യക്കുറവിനെ മറികടക്കാൻ പാർട്ടി സ്വരാജിന് നൽകിയിരിക്കുന്ന വാഗ്ദാനം രാജ്യസഭാ സീറ്റും പാർട്ടിയുടെ ദേശീയ ചുമതലകളുമാണ്. എന്നാൽ ഇക്കാര്യത്തിലും വെല്ലുവിളി ഏറെയാണ്. നിലമ്പൂരിൽ തോറ്റാലും പാർലമെന്ററി രാഷ്ട്രീയത്തിൽ സ്വരാജിന്റെ ഭാവി കടുപ്പമായിരിക്കും.

നിലമ്പൂർ പോലുള്ള ഒരു മണ്ഡലത്തിൽ വിജയസാധ്യത തുലോം കുറവാണെന്ന് ഏറ്റവും നന്നായറിയാവുന്നത് അവിടുത്തുകാരനായ സ്വരാജിന് തന്നെയാണ്. അതുകൊണ്ടാണ് മൽസരിക്കാൻ താൽപര്യമില്ലെന്ന് സ്വരാജ് നേതൃത്വത്തെ അറിയിച്ചതും. എന്നാൽ, സ്വരാജിനെ നിർബന്ധപൂർവ്വം പിണറായി നിലമ്പൂർക്ക് അയക്കുക ആയിരുന്നു. തോറ്റാലും രാജ്യസഭ എം.പി ആക്കാം എന്ന ഉറപ്പാണ് പാർട്ടി സ്വരാജിന് നൽകിയത്.

2027 ൽ ആണ് രാജ്യസഭ സീറ്റിലേക്കുള്ള ഒഴിവ് വരുന്നത്. ജോൺ ബ്രിട്ടാസ്, ഡോ.വി ശിവദാസൻ, പി.വി. അബ്ദുൾ വഹാബ് എന്നിവരുടെ രാജ്യസഭ കാലാവധി 2027 ഏപ്രിലിൽ അവസാനിക്കും. 2 ഒഴിവുകൾ എൽ.ഡി.എഫിന്റേതും ഒരു ഒഴിവ് യു.ഡി.എഫിന്റേതും ആണ്. പക്ഷേ 2026 ൽ യു.ഡി. എഫ് അധികാരത്തിൽ വന്നാൽ 2 ഒഴിവുകളിൽ യു.ഡി.എഫിന് ജയിക്കാൻ സാധിക്കും. എൽ.ഡി.എഫിന് ജയിക്കാൻ സാധിക്കുന്നത് ഒരെണ്ണം മാത്രമായി മാറും. ഭരണ വിരുദ്ധ വികാരത്തിന്റെ ശക്തിയിൽ 2026 ൽ എൽ.ഡി.എഫ് ഒലിച്ച് പോകും എന്ന് ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് 2027 ൽ രാജ്യസഭയിൽ എൽ.ഡി.എഫിന് ജയിക്കാൻ സാധിക്കുക ഒരു സീറ്റിൽ മാത്രം.

മുഖ്യമന്ത്രി സ്ഥാനം പോയാൽ പിണറായിക്ക് ഇപ്പോഴുള്ള പവർ പാർട്ടിയിൽ ഉണ്ടാകുമോ എന്ന് കണ്ടറിയണം . അതുകൊണ്ട് തന്നെ പിണറായിയുടെ രാജ്യസഭ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ് പോലെ ആകുമോ എന്ന ആശങ്കയും സ്വരാജിനെ വേട്ടയാടുന്നു.