CrimeNews

തിരുട്ടുറാണി രതി: കേരളത്തിൽ നിന്ന് മോഷ്ടിക്കുന്ന സ്വർണം വിൽക്കുന്നത് പൊള്ളാച്ചിയിൽ

പത്തനംതിട്ട: കേരളത്തിലെ തിരക്കേറിയ ആരാധനാലയങ്ങളിൽ നിന്ന് കവരുന്ന സ്വർണാഭരണങ്ങൾ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ കൊണ്ടുപോയി വിൽക്കുന്നതായി വനിതാ മോഷണ സംഘത്തലവൻ ‘തിരുട്ടുറാണി’ രതി. പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിലെ മാലമോഷണക്കേസിൽ പൊലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് ഇവർ മോഷണരീതികളും വിൽപന മാർഗങ്ങളും വെളിപ്പെടുത്തിയത്.

ഈ മാസം ഒന്നിന് മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീയെ മൂന്നംഗ വനിതാസംഘം വളഞ്ഞുനിന്ന് മാല പൊട്ടിച്ചെടുത്തിരുന്നു. ഈ കേസിലെ മുഖ്യപ്രതിയാണ് ശ്രീലങ്കൻ തമിഴ് വംശജയായ രതി. പാലക്കാട് ചിറ്റൂർ സ്വദേശിയായ ഇവർ പൊള്ളാച്ചിയിൽ നിന്നുള്ള മോഷണ സംഘങ്ങളെ ഏകോപിപ്പിച്ച് കേരളത്തിലെത്തിക്കുകയായിരുന്നു പതിവ്.

മോഷണരീതി ഇങ്ങനെ: സംഘത്തിലെ ഉയരം കൂടിയ അംഗമായ രതി, സാരിത്തുമ്പ് കൊണ്ട് ഇരയെ മറച്ചുപിടിക്കും. ഈ തക്കംനോക്കി രണ്ടാമത്തെയാൾ മാല പൊട്ടിക്കുകയോ മുറിക്കുകയോ ചെയ്യും. ഉടൻതന്നെ ഇത് മൂന്നാമത്തെയാൾക്ക് കൈമാറുകയും അവർ ആൾക്കൂട്ടത്തിൽ അപ്രത്യക്ഷരാവുകയും ചെയ്യും. മോഷ്ടിച്ച സ്വർണം പല കൈകൾമറിഞ്ഞ് അതിവേഗം പൊള്ളാച്ചിയിൽ എത്തിക്കും. അവിടെ രതിയുടെ ഭർത്താവ് ഇളയരാജ, സുഹൃത്ത് ശക്തിവേൽ എന്നിവർ ചേർന്നാണ് സ്വർണം വിറ്റിരുന്നത്.

മലയാലപ്പുഴ ക്ഷേത്രത്തിൽ രതിയെ എത്തിച്ച് പൊലീസ് തെളിവെടുത്തു. കേസിൽ ഉൾപ്പെട്ട സംഘത്തിലെ മറ്റ് രണ്ട് വനിതകളെ കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കേരളത്തിലെ പ്രധാന ഉത്സവങ്ങളിലും തിരക്കേറിയ ആരാധനാലയങ്ങളിലും ഈ സംഘം സജീവമായിരുന്നതായാണ് വിവരം.