
ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി രാജസ്ഥാനും . 2025 ജനുവരി പ്രാബല്യത്തിലെ 2 ശതമാനം ക്ഷാമബത്ത അനുവദിച്ചതോടെയാണ് ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി രാജസ്ഥാനും മാറിയത്.ജനുവരി , ഫെബ്രുവരി , മാർച്ച് മാസങ്ങളിലെ കുടിശിക ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുമെന്നും മുഖ്യമന്ത്രി ഭജൻലാൽ ശർമ പറഞ്ഞു.
ഏപ്രിൽ 1 നാണ് രാജസ്ഥാൻ 2 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചത്. പെൻഷൻകാരുടെ ക്ഷാമ ആശ്വാസവും 2 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. കുടിശിക പെൻഷൻകാർക്ക് പണമായി നൽകും. 8 ലക്ഷം സർക്കാർ ജീവനക്കാർക്കും 4.5 ലക്ഷം പെൻഷൻകാർക്കും ക്ഷാമബത്ത , ക്ഷാമ ആശ്വാസം ഉയർത്തിയതിൻ്റെ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനങ്ങളുടെ നിരയിലേക്ക് രാജസ്ഥാനും എത്തിയതോടെ ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം 12 ആയി.രാജസ്ഥാനെ കൂടാതെ ഒഡീഷ ,
ഗുജറാത്ത്,ഗോവ, ആസാം, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, തമിഴ്നാട്, അരുണാചൽപ്രദേശ്, കാശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ക്ഷാമബത്ത പൂർണമായും നൽകിയത്. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ കേരളം ഒഴികെ എല്ലായിടത്തും ഒന്നും രണ്ടും ഗഡുക്കളാണ് ക്ഷാമബത്ത കുടിശിക .
ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ സ്ഥാനം കേരളത്തിനാണ്. 6 ഗഡുക്കളിലായി 18 ശതമാനം ആണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനവും കേരളം ആണ്. ഐ.എ.എസ് , ഐ.പി.എസ് , ജുഡിഷ്യൽ ഓഫിസർമാർ, പി.എസ്.സി അംഗങ്ങൾ എന്നിവർക്ക് മാത്രമാണ് കേരളത്തിൽ ക്ഷാമബത്ത കൃത്യമായി അനുവദിക്കുന്നതും കുടിശിക പണമായി നൽകുന്നതും.
മറ്റ് സംസ്ഥാനങ്ങൾ ക്ഷാമബത്ത കൃത്യമായി നൽകുമ്പോൾ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് കെ. എൻ. ബാലഗോപാലും സംഘവും. എല്ലാം നൽകുമെന്ന മുഖ്യമന്ത്രിയുടെ പതിവ് വായ്ത്താരി ഇടയ്ക്കൊക്കെ അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. ഇങ്ങനെ പോയാൽ ഭരണ കാലാവധി തീരുന്നത് വരെ നമ്പർ വൺ സ്ഥാനത്ത് കേരളം തുടരും എന്ന് വ്യക്തം.