
മുംബൈ: ഇന്ത്യയിലെ മധ്യവർഗത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണം പണപ്പെരുപ്പമോ നികുതിയോ മാത്രമല്ല, മറിച്ച് ‘ഞാനിത് അർഹിക്കുന്നു’ എന്ന മനോഭാവത്തോടെ ആഡംബരങ്ങൾക്ക് പിന്നാലെ പായുന്നതാണെന്ന് മുംബൈ ആസ്ഥാനമായുള്ള ഡാറ്റാ സയന്റിസ്റ്റ് മോനിഷ് ഗോസർ. ലിങ്ക്ഡ്ഇന്നിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ഇന്ത്യൻ മധ്യവർഗം സ്വന്തം സാമ്പത്തിക തകർച്ചയിൽ സ്വയം പങ്കാളികളാകുകയാണെന്ന് മോനിഷ് കുറ്റപ്പെടുത്തുന്നു. സർക്കാരുകളുടെ നയങ്ങളെയോ കുറഞ്ഞ ശമ്പളത്തെയോ അല്ല, മറിച്ച് ക്രെഡിറ്റ് കാർഡുകളെ ആശ്വാസമായും സാമൂഹിക സ്റ്റാറ്റസിനെ ആവശ്യകതയായും കാണുന്ന മാനസികാവസ്ഥയെയാണ് അദ്ദേഹം വിമർശിക്കുന്നത്.
വർഷം 15 ലക്ഷം രൂപ ശമ്പളമുള്ള തന്റെ ഒരു സുഹൃത്ത്, സാധാരണ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിന് പകരം, പുതിയ കാർ വാങ്ങി “ഞാനിത് അർഹിക്കുന്നു” എന്ന് ന്യായീകരിച്ചതിനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. “ഇവിടെയാണ് സിസ്റ്റം വിജയിക്കുന്നത്,” മോനിഷ് കുറിക്കുന്നു.
ആവശ്യങ്ങളും ആഗ്രഹങ്ങളും ഒന്നാകുമ്പോൾ
വിലക്കയറ്റത്തിന്റെ ഇരകൾ മാത്രമാണ് ശമ്പളക്കാരെന്ന വാദത്തെ മോനിഷ് തള്ളിക്കളയുന്നു. എടുത്തുചാടി തീരുമാനങ്ങൾ എടുക്കുന്നതും, ജീവിതശൈലിയിലെ അനാവശ്യമായ മാറ്റങ്ങളും, മറ്റുള്ളവരെ കാണിക്കാനുള്ള വ്യഗ്രതയുമാണ് യഥാർത്ഥ വില്ലന്മാർ. “നമ്മൾ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തമ്മിൽ തിരിച്ചറിയാതെയായി. ഇൻസ്റ്റാഗ്രാം നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങൾ തീരുമാനിച്ചു. വികാരങ്ങളുടെ പുറത്ത് നമ്മൾ തീരുമാനങ്ങളെടുത്തു. കണക്കുകളെ നമ്മൾ അവഗണിച്ചു,” അദ്ദേഹം എഴുതുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് കടം 2.92 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നു. വ്യക്തിഗത വായ്പകളിൽ 75% വർധനവുണ്ടായി. “ബാങ്കുകളല്ല നമ്മളെ കെണിയിൽപ്പെടുത്തിയത്. അവർ കയറ് തന്നു, നമ്മൾ തന്നെ കുരുക്ക് മുറുക്കി,” മോനിഷ് പറയുന്നു.
‘ശമ്പളക്കാരുടെ കാലം കഴിയുന്നു’
മോനിഷിന്റെ ഈ വിമർശനം വർധിച്ചുവരുന്ന ഒരു ആശങ്കയിലേക്കാണ് വിരൽ ചൂണ്ടുന്നത്. നിക്ഷേപകനായ സൗരഭ് മുഖർജിയുടെ അഭിപ്രായത്തിൽ, ഇന്ത്യയിലെ മധ്യവർഗത്തിൽ 5-10% പേർ ഇപ്പോൾ കടക്കെണിയിലാണ്. അത് ആസ്തികൾ ഉണ്ടാക്കാനല്ല, മറിച്ച് ആഡംബര ജീവിതം എന്ന മിഥ്യാധാരണ നിലനിർത്താനാണ്. ഓട്ടോമേഷനും എഐയും തൊഴിൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഈ കാലഘട്ടത്തിൽ, “ശമ്പളക്കാരുടെ കാലം കഴിയുകയാണെന്നും” അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
വ്യവസ്ഥാപരമായ പ്രശ്നങ്ങളെ തള്ളിക്കളയുന്നില്ലെങ്കിലും, യഥാർത്ഥ മാറ്റം വരേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്തത്തിൽ നിന്നാണെന്ന് മോനിഷ് ഗോസർ അടിവരയിടുന്നു. “ഓരോ ക്രെഡിറ്റ് കാർഡ് സൈ്വപ്പും, ഓരോ ഇഎംഐയും നമ്മുടെ തീരുമാനമായിരുന്നു. ഇരവാദം നിർത്തി ബുദ്ധിപരമായി കളിക്കാൻ തുടങ്ങേണ്ട സമയമായി.”