
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നടത്തിയ വൻ ലഹരിവേട്ടയിൽ 37 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവതികൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താന (21), അനിത ഖാതൂൻ ബിബി (29) എന്നിവരെയാണ് ആർപിഎഫും പോലീസും ചേർന്ന സംയുക്ത സംഘം പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു യുവാവ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.
ഇന്നലെ രാവിലെ പത്തോടെ നോർത്ത് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിൽ വെച്ചാണ് സംഭവം. മൂന്ന് ട്രോളി ബാഗുകളിലായി കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സംഘത്തെ പാലക്കാട് മുതൽ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. സ്റ്റേഷനിലിറങ്ങി ബാഗുകളുമായി സ്ഥലംവിടാൻ ശ്രമിച്ച യുവതികളെ സംശയം തോന്നിയ വനിതാ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
പിടിയിലായ സോണിയ സുൽത്താന മുൻപും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു. ഇരുവരും കഞ്ചാവ് കേരളത്തിൽ എത്തിക്കുന്ന കാരിയർമാർ മാത്രമാണെന്നും ഇവർക്ക് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് സംശയിക്കുന്നു.
ആർക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്നടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആർപിഎഫ്, റെയിൽവേ പോലീസ്, ഡാൻസാഫ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.