CrimeNews

ദമ്പതികള്‍ മരിച്ച നിലയിൽ; ഭർത്താവിനെ കഴുത്തറുത്ത് കൊന്ന് ഭാര്യ ജീവനൊടുക്കിയതെന്ന് സംശയം

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി കരമനയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരമന സ്വദേശികളായ സതീഷ് (52), ഭാര്യ ബിന്ദു (44) എന്നിവരാണ് മരിച്ചത്. സതീഷിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കോടികളുടെ കടബാധ്യതയാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

കോടികളുടെ കടബാധ്യത

ദേവസ്വം ബോർഡിന്റെയും കോർപ്പറേഷന്റെയും ഉൾപ്പെടെ വലിയ നിർമ്മാണ കരാറുകൾ ഏറ്റെടുത്ത് നടത്തിയിരുന്ന കോൺട്രാക്ടറായിരുന്നു സതീഷ്. എന്നാൽ, ബിസിനസ്സിലുണ്ടായ തകർച്ചയും അനാരോഗ്യവും മൂലം രണ്ട് കോടിയിലധികം രൂപയുടെ കടബാധ്യതയിലേക്ക് കുടുംബം കൂപ്പുകുത്തി. തിരിച്ചടവ് മുടങ്ങിയതോടെ എസ്ബിഐ ബാങ്കിൽ നിന്ന് പലതവണ ജപ്തി ഭീഷണി നേരിട്ടിരുന്നു.

“മൂന്ന് തവണ ബാങ്ക് മാനേജർ ഉൾപ്പെടെ ജപ്തിക്കായി വീട്ടിൽ വന്നിരുന്നു. 2.30 കോടി രൂപ അടയ്ക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. കടം കയറി ജീവിതം വഴിമുട്ടിയതോടെ സതീശൻ ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്,” സതീഷിന്റെ സഹോദരൻ ശിവൻകുട്ടി പറഞ്ഞു. ബന്ധുക്കൾ ചേർന്ന് 80 ലക്ഷം രൂപ അടയ്ക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ബാങ്കിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദം തുടരുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ ബിന്ദുവിന്റെ സഹോദരൻ വീട്ടിലെത്തി പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്നാണ് സംശയം തോന്നിയതും തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയതും. കരമന പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.