CrimeNews

പെൺവാണിഭ കേന്ദ്രം പോലീസുകാരുടേത് തന്നെ; കണ്ടെത്തിയത് ലക്ഷങ്ങളുടെ ഇടപാട്‌

കോഴിക്കോട്: നഗരത്തിലെ മലാപ്പറമ്പിൽ നടന്ന സെക്സ് റാക്കറ്റ് കേസിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. കേസിൽ പ്രതികളായ പോലീസ് ഡ്രൈവർമാരായ ഷൈജിത്തും സനിത്തുമാണ് അനാശാസ്യ കേന്ദ്രത്തിന്റെ യഥാർത്ഥ നടത്തിപ്പുകാരെന്ന് പോലീസ് കണ്ടെത്തി. നേരത്തെ നടത്തിപ്പുകാരിയെന്ന് കരുതിയിരുന്ന ബിന്ദു, കേന്ദ്രത്തിന്റെ മാനേജറും കാഷ്യറും മാത്രമായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.

ദിവസേന ഒരു ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്ന റാക്കറ്റിൽ നിന്ന് വലിയൊരു പങ്ക് പോലീസുകാരുടെ അക്കൗണ്ടുകളിലേക്ക് എത്തിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇരുവരും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്ലാറ്റിൽ എത്തിയിരുന്നു. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽപ്പോയ ഷൈജിത്തിനും സനിത്തിനുമായി സൈബർ പോലീസിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

അറസ്റ്റ് വൈകുന്നതിൽ ആക്ഷേപം

അതേസമയം, പ്രതി ചേർത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസുകാരെ പിടികൂടാത്തതിൽ ആക്ഷേപം ശക്തമാണ്. പ്രതികൾക്ക് മുൻകൂർ ജാമ്യം നേടാൻ പോലീസ് ഒത്താശ ചെയ്യുകയാണെന്നും ആരോപണമുണ്ട്. ഒളിവിലുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ കഴിഞ്ഞ ദിവസം പ്രവർത്തിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികളുടെ വീടുകളിലെത്തി പോലീസ് ബന്ധുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

ബന്ധം തുടങ്ങിയത് 2020-ൽ

2020-ൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന സമയത്താണ് പ്രതികളിലൊരാൾ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ബിന്ദുവിനെ പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം തുടങ്ങുകയായിരുന്നു. പുതിയ ഇൻസ്പെക്ടർ ചുമതലയേറ്റപ്പോൾ, പോലീസുകാരൻ ഇടപെട്ട് കേന്ദ്രം സ്റ്റേഷൻ പരിധിയിൽ നിന്ന് മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റാക്കറ്റിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് പ്രതികൾ മറ്റ് നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.