
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. തുടർച്ചയായ നാലാം ദിവസവും വില വർധിച്ച് സ്വർണം വീണ്ടും സർവകാല റെക്കോർഡിലെത്തി. ശനിയാഴ്ച മാത്രം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 9,320 രൂപയും ഒരു പവൻ സ്വർണത്തിന് 74,560 രൂപയുമായി.
പശ്ചിമേഷ്യയിലെ യുദ്ധഭീതിയാണ് സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണം. ഇസ്രയേൽ-ഇറാൻ സംഘർഷം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിച്ചതോടെയാണ് വില റോക്കറ്റ് വേഗത്തിൽ കുതിച്ചത്.
നാല് ദിവസം, 3000 രൂപയുടെ വർധന
കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം ഒരു പവൻ സ്വർണത്തിന് 3000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 600 രൂപയും വ്യാഴാഴ്ച 640 രൂപയും വെള്ളിയാഴ്ച 1,560 രൂപയും ഇന്ന് 200 രൂപയും വർധിച്ചു. വെള്ളിയാഴ്ചത്തെ വൻ കുതിപ്പിലാണ് ഏപ്രിൽ 22-ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോർഡ് പഴങ്കഥയായത്.
വിലയിലെ കുതിപ്പ്
ജനുവരിയിൽ 60,000 കടന്ന സ്വർണവില, പിന്നീട് പടിപടിയായി ഉയർന്ന് ഏപ്രിൽ 12-ന് 70,000 രൂപയും ഏപ്രിൽ 22-ന് 74,000 രൂപയും പിന്നിട്ടിരുന്നു. പിന്നീട് വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെങ്കിലും, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെയാണ് വില വീണ്ടും നിയന്ത്രണാതീതമായി കുതിക്കാൻ തുടങ്ങിയത്. ഓഹരി വിപണിയിലെ അസ്ഥിരതകളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.