
ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി ഒഡീഷയും. 2025 ജനുവരി പ്രാബല്യത്തിലെ 2 ശതമാനം ക്ഷാമബത്ത അനുവദിച്ചതോടെയാണ് ഒഡീഷയും ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി മാറിയത്. ഏപ്രിൽ 11 നാണ് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി 2 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചത്.
മെയ് മാസം വിതരണം ചെയ്ത ശമ്പളത്തിൽ പുതിയ 2 ശതമാനം ക്ഷാമബത്തയും ഒഡീഷ നൽകി. കുടിശിക പണമായും നൽകി. പെൻഷൻകാർക്കും 2 ശതമാനം ക്ഷാമ ആശ്വാസം അനുവദിച്ചു. കുടിശിക ഇവർക്കും പണമായി നൽകി. 8.5 ലക്ഷം സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ ക്ഷാമബത്ത കുടിശിക ഇല്ലാത്ത രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം പതിനൊന്നായി ഉയർന്നു. ഒഡീഷയെ കൂടാതെ
ഗുജറാത്ത്,ഗോവ, ആസാം, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, തമിഴ്നാട്, അരുണാചൽപ്രദേശ്, കാശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ക്ഷാമബത്ത പൂർണമായും നൽകിയത്. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ കേരളം ഒഴികെ എല്ലായിടത്തും ഒന്നും രണ്ടും ഗഡുക്കളാണ് ക്ഷാമബത്ത കുടിശിക .
ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ സ്ഥാനം കേരളത്തിനാണ്. 6 ഗഡുക്കളിലായി 18 ശതമാനം ആണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനവും കേരളം ആണ്. ഐ.എ.എസ് , ഐ.പി.എസ് , ജുഡിഷ്യൽ ഓഫിസർമാർ, പി.എസ്.സി അംഗങ്ങൾ എന്നിവർക്ക് മാത്രമാണ് കേരളത്തിൽ ക്ഷാമബത്ത കൃത്യമായി അനുവദിക്കുന്നതും കുടിശിക പണമായി നൽകുന്നതും.
ക്ഷാമബത്ത അനുവദിക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളുടെ മാതൃക കണ്ട് പഠിക്കാനാണ് ജീവനക്കാരും പെൻഷൻകാരും ധനമന്ത്രി ബാലഗോപാലിനോട് പറയുന്നത്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് ബാലഗോപാൽ.