
ചാലക്കുടി വ്യാജ ലഹരിക്കേസ്: മുഖ്യ സൂത്രധാര ലിവിയ ജോസ് പിടിയിൽ
കൊച്ചി/ചാലക്കുടി: ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിലെ രണ്ടാം പ്രതിയും മുഖ്യ സൂത്രധാരയുമായ ലിവിയ ജോസ് പോലീസ് പിടിയിൽ. ദുബായിൽ നിന്ന് നാട്ടിലേക്ക് വരാനുള്ള ശ്രമത്തിനിടെ മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ, വ്യക്തിവൈരാഗ്യം മൂലം ഒന്നാം പ്രതിയായ നാരായണ ദാസുമായി ചേർന്ന് ഷീലയെ കേസിൽ കുടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ലിവിയയുടെ നിർദ്ദേശപ്രകാരം നാരായണ ദാസ്, ഷീലയുടെ സ്കൂട്ടറിൽ ലഹരിമരുന്നിനോട് സാമ്യമുള്ള വസ്തു വെച്ച ശേഷം എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ കേസിൽ നിരപരാധിയായ ഷീലയ്ക്ക് 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു.
കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള വൈരാഗ്യമാണ് വ്യാജ കേസിന് പിന്നിലെന്ന് നേരത്തെ അറസ്റ്റിലായ നാരായണ ദാസ് പോലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിന് ശേഷം ലിവിയ വിദേശത്തേക്ക് കടക്കുകയും ഒളിവിൽ കഴിയുകയുമായിരുന്നു. ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.