BusinessNews

വിമാന ദുരന്തം: ഇൻഷുറൻസ് തുക 1000 കോടി കവിയും; ചരിത്രത്തിലെ വലിയ ക്ലെയിമുകളിലൊന്ന്

മുംബൈ: അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ഇൻഷുറൻസ് തുക 1000-1200 കോടി രൂപ (120-150 മില്യൺ ഡോളർ) കവിയുമെന്ന് ഈ രംഗത്തെ വിദഗ്ധർ. ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും വിദേശ റീ-ഇൻഷുറൻസ് കമ്പനികളും ചേർന്നാകും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്ലെയിമുകളിലൊന്നായി മാറാനിടയുള്ള ഈ തുക നൽകേണ്ടി വരിക.

വിമാനത്തിന്റെ മാത്രം ഇൻഷുറൻസ് മൂല്യം (ഹൾ ഇൻഷുറൻസ്) ഏകദേശം 75-85 മില്യൺ ഡോളറാണ് (ഏകദേശം 625-700 കോടി രൂപ). വിമാനം പൂർണ്ണമായും നശിച്ചതിനാൽ ഈ തുക മുഴുവനായും നൽകേണ്ടി വരും. ഇതിന് പുറമെയാണ് യാത്രക്കാർക്കുള്ള നഷ്ടപരിഹാരവും, ജനവാസ മേഖലയിൽ തകർന്നുവീണതിലൂടെയുണ്ടായ മൂന്നാം കക്ഷി നഷ്ടങ്ങളും.

നഷ്ടം വഹിക്കുക വിദേശ കമ്പനികൾ

ഇത്രയും വലിയ തുക ഇൻഷുർ ചെയ്തിരിക്കുന്നതിനാൽ, ഇതിന്റെ മുഖ്യപങ്കും വഹിക്കേണ്ടി വരിക വിദേശ റീ-ഇൻഷുറൻസ് കമ്പനികളാകും. പ്രധാനമായും യുകെ ആസ്ഥാനമായുള്ള കമ്പനികളാണ് എയർ ഇന്ത്യയുടെ റിസ്ക് റീ-ഇൻഷുർ ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ മൂല്യത്തിന്റെ 10% വരെയായിരിക്കും ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളുടെ പരമാവധി ബാധ്യത. ടാറ്റ എഐജി ജനറൽ ഇൻഷുറൻസാണ് പോളിസിക്ക് നേതൃത്വം നൽകുന്നത്. ജിഐസി റീ, ന്യൂ ഇന്ത്യ അഷ്വറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, ഓറിയന്റൽ ഇൻഷുറൻസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് മറ്റ് ഇന്ത്യൻ പങ്കാളികൾ.

നഷ്ടപരിഹാരം നിശ്ചയിക്കുന്നത് എങ്ങനെ?

മോൺട്രിയൽ ഉടമ്പടി (Montreal Convention) പ്രകാരമായിരിക്കും യാത്രക്കാർക്കുള്ള അന്തിമ നഷ്ടപരിഹാരം നിശ്ചയിക്കുക. യാത്രക്കാരുടെ പൗരത്വം ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ ഇതിൽ നിർണ്ണായകമാകും. ഒരു യാത്രക്കാരന് ഒരു കോടി രൂപ വീതം നൽകിയാൽ പോലും 240 കോടി രൂപയിലധികം വരുമിത്. എല്ലാ ബാധ്യതകളും ചേരുമ്പോൾ ക്ലെയിം 1200 കോടി രൂപ വരെ എത്തിയേക്കാമെന്നാണ് വിലയിരുത്തൽ.

2020-ൽ കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ടപ്പോൾ 660 കോടി രൂപയായിരുന്നു ഇൻഷുറൻസ് കമ്പനികൾ നൽകിയത്. അതിനേക്കാൾ വലിയ തുകയായിരിക്കും അഹമ്മദാബാദ് ദുരന്തത്തിൽ നൽകേണ്ടി വരിക.