CrimeNews

അമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: പടിയൂരിലെ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. രേഖയുടെ ഭർത്താവും കോട്ടയം സ്വദേശിയുമായ പ്രേംകുമാറിനെയാണ് (46) കേദാർനാഥിലെ വിശ്രമകേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പടിയൂർ സ്വദേശികളായ മണി (74), മകൾ രേഖ (43) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

കേദാർനാഥ് പോലീസാണ് പ്രേംകുമാറിന്റെ മരണവിവരം കേരള പോലീസിനെ അറിയിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവിൽപ്പോയ ഇയാൾക്കായി കേരള പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസ് അന്വേഷിക്കുന്ന ഇരിങ്ങാലക്കുട പോലീസ് സംഘം തുടർനടപടികൾക്കായി ഉത്തരാഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്.

ഈ മാസം ആദ്യവാരമാണ് മണിയെയും രേഖയെയും പടിയൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ അറിയിച്ചതനുസരിച്ച് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. കഴുത്തുഞെരിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയുടെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കുന്ന കുറിപ്പുകളും മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

2019-ൽ ആദ്യ ഭാര്യയായ ചേർത്തല സ്വദേശി വിദ്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ഇയാൾ തൃശൂർ സ്വദേശിയായ രേഖയെ വിവാഹം ചെയ്തത്. കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് പ്രേംകുമാറിനെതിരെ രേഖ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു.