CrimeNews

പെൺവാണിഭം: പോലീസുകാരന്റെ അക്കൗണ്ടിലേക്ക് എത്തിയത് ലക്ഷങ്ങള്‍

കോഴിക്കോട്: മലാപ്പറമ്പ് അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭക്കേസിൽ പ്രതികളായ സിറ്റി പോലീസിലെ രണ്ട് ഡ്രൈവർമാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കൺട്രോൾ റൂം ഡ്രൈവർമാരായ കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവരെയാണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. കേസിൽ യഥാക്രമം 11, 12 പ്രതികളാണ് ഇവർ.

കഴിഞ്ഞ വെള്ളിയാഴ്ച നടക്കാവ് പോലീസ് നടത്തിയ റെയ്ഡിലാണ് പെൺവാണിഭ സംഘം പിടിയിലായത്. നടത്തിപ്പുകാരിയായ വയനാട് സ്വദേശി ബിന്ദു ഉൾപ്പെടെ ഒൻപത് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരുടെ പങ്ക് വ്യക്തമായത്. ഗൾഫിലുള്ള നടത്തിപ്പുകാരിയുടെ സുഹൃത്ത് അമനീഷ് കുമാറിനെ കേസിൽ പത്താം പ്രതിയായും ചേർത്തിട്ടുണ്ട്.

ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട്

പ്രതിപ്പട്ടികയിലുള്ള അമനീഷിന്റെ അക്കൗണ്ടിൽ നിന്ന് പോലീസുകാരനായ ഷൈജിത്തിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തി. 2022 മുതൽ പലതവണയായി ഗൂഗിൾ പേ, ഫോൺ പേ എന്നിവ വഴിയാണ് പണം നിക്ഷേപിച്ചത്. നടത്തിപ്പുകാരിയായ ബിന്ദുവാണ് ഈ ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്. ഷൈജിത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് നടക്കാവ് പോലീസ് അറിയിച്ചു.

മുൻപരിചയം വിനയായി

മൂന്ന് വർഷം മുൻപ് മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ സമാനമായ കേസിൽ ബിന്ദു പിടിയിലായിരുന്നു. അന്ന് തുടങ്ങിയ പരിചയമാണ് പോലീസുകാരും നടത്തിപ്പുകാരിയും തമ്മിലുള്ള ബന്ധത്തിന് കാരണമായത്. ഈ ബന്ധത്തെക്കുറിച്ച് അന്വേഷണസംഘത്തിന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. റെയ്ഡ് സമയത്ത് പോലീസുകാരെയും അറസ്റ്റ് ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥർ പദ്ധതിയിട്ടിരുന്നെങ്കിലും അത് വിജയിച്ചില്ല. കേസിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് വന്നതോടെ വിജിലൻസ് വിഭാഗത്തിൽ ഡ്രൈവറായിരുന്ന ഷൈജിത്തിനെ കൺട്രോൾ റൂമിലേക്ക് മാറ്റിയിരുന്നു. കൂട്ടുപ്രതിയായ സനിത്തും സംഘത്തിന് ഒത്താശ ചെയ്യുകയും സാമ്പത്തിക ഇടപാടുകളിൽ പങ്കാളിയാവുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.