
ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ 2025 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വരുമാനം സ്വന്തമാക്കി. 61,000 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ അസാധാരണ ഇനങ്ങൾ ഒഴികെ കമ്പനി ലാഭം രേഖപ്പെടുത്തിയതായും സിഇഒ ക്യാംബെൽ വിൽസൺ ജീവനക്കാരെ അറിയിച്ചു.
2022 ജനുവരിയിൽ സ്വകാര്യവൽക്കരിച്ചതിന് ശേഷം കമ്പനിയുടെ നഷ്ടം 40 ശതമാനത്തിലധികം കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. 2022-ന് ശേഷം പ്രതിവർഷം 40% വളർച്ചയാണ് വരുമാനത്തിലുണ്ടായത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 13% വർധന. കമ്പനിയുടെ പ്രവർത്തന ലാഭത്തിലും (EBITDAR -(Earnings Before Interest, Taxes, Depreciation, Amortization and Rent or Restructuring) കാര്യമായ വർധനയുണ്ടായി. ഇതോടെ സ്വയം പര്യാപ്തമായ ഒരു കമ്പനിയായി മാറാനുള്ള പാതയിലാണ് എയർ ഇന്ത്യയെന്ന് സിഇഒ വ്യക്തമാക്കി.

2025 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ വിമാനങ്ങളുടെ എണ്ണം 205 ആയി ഉയർന്നു. 4.35 കോടി യാത്രക്കാരാണ് ഈ കാലയളവിൽ എയർ ഇന്ത്യയിൽ യാത്ര ചെയ്തത്. അടുത്ത സാമ്പത്തിക വർഷം (FY26) വിമാനങ്ങളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകില്ലെങ്കിലും, 2027-28 വർഷങ്ങളിൽ ആഴ്ചയിൽ രണ്ട് പുതിയ വിമാനങ്ങൾ വീതം കൂട്ടിച്ചേർക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അതേസമയം, പാകിസ്താൻ വ്യോമാതിർത്തി അടച്ചിട്ടത് പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളെ സാരമായി ബാധിക്കുന്നുണ്ട്. ഇതുമൂലമുണ്ടാകുന്ന ഭീമമായ നഷ്ടം നികത്താൻ വർഷം തോറും 600 മില്യൺ ഡോളറിന്റെ (ഏകദേശം 5000 കോടി രൂപ) സബ്‌സിഡി അനുവദിക്കണമെന്ന് എയർ ഇന്ത്യ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്തോ-പാക് അതിർത്തിയിലെ സംഘർഷങ്ങളും മറ്റ് ആഗോള പ്രതിസന്ധികളും കമ്പനിക്ക് വെല്ലുവിളിയായി തുടരുന്നു.
എയർ ഇന്ത്യയുടെ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യയുമായുള്ള ലയനത്തിന് ശേഷം വിമാനങ്ങളുടെ എണ്ണം വലിയ തോതിൽ വർധിപ്പിച്ചിരുന്നു. ഈ വളർച്ച പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ഇനിയും സമയമെടുക്കുമെന്നും സിഇഒ കൂട്ടിച്ചേർത്തു.