FinanceNationalNews

ക്ഷാമബത്ത 2 ശതമാനം അനുവദിച്ച് ഉത്തർ പ്രദേശ് ; ഇതോടെ ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി ഉത്തർ പ്രദേശ്

ക്ഷാമബത്ത 2 ശതമാനം വർദ്ധിപ്പിച്ച് ഉത്തർപ്രദേശ് സർക്കാരും. ഏപ്രിൽ 10 നാണ് ഉത്തർ പ്രദേശ് സർക്കാർ 2025 ജനുവരി 1 പ്രാബല്യത്തിലെ 2 ശതമാനം ക്ഷാമബത്ത വർദ്ധിപ്പിച്ചത്. ഇതോടെ ക്ഷാമബത്ത കുടിശിക ഇല്ലാത്ത സംസ്ഥാനമായി ഉത്തർപ്രദേശ് മാറി. കുടിശിക പണമായി നൽകും. 16 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ക്ഷാമ ആശ്വാസവും 2025 ജനുവരി 1 പ്രാബല്യത്തിൽ 2 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. കുടിശിക പണമായി നൽകും. 12 ലക്ഷം പെൻഷൻകാർക്ക് ഇതിൻ്റെ ഗുണം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിനെ കൂടാതെ ബീഹാർ, മധ്യപ്രദേശ്, തമിഴ്നാട്, അരുണാചൽപ്രദേശ്, കാശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളും ക്ഷാമബത്ത പൂർണമായും നൽകി. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ കേരളം ഒഴികെ എല്ലായിടത്തും ഒന്നും രണ്ടും ഗഡുക്കളാണ് ക്ഷാമബത്ത കുടിശിക .

ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ സ്ഥാനം കേരളത്തിനാണ്. 6 ഗഡുക്കളിലായി 18 ശതമാനം ആണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക. പ്രഖ്യാപിച്ച ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനവും കേരളം ആണ്. ഐ.എ.എസ് , ഐ.പി.എസ് , ജുഡിഷ്യൽ ഓഫിസർമാർ, പി.എസ്.സി അംഗങ്ങൾ എന്നിവർക്ക് മാത്രമാണ് കേരളത്തിൽ ക്ഷാമബത്ത കൃത്യമായി അനുവദിക്കുന്നതും കുടിശിക പണമായി നൽകുന്നതും.