FinanceNews

ഓഫിസ് വാടക 1.86 കോടി, കൺസൾട്ടന്റുമാർക്ക് 15.25 കോടി! റീ ബിൽഡ് കേരള ധൂർത്ത് 20 കോടി – പിണറായി ധൂർത്തുകളും 6 ലക്ഷം കോടി കടബാധ്യതയും EP 7

‘അഞ്ച് വർഷം കൊണ്ട് പ്രളയ പുനരധിവാസം പൂർത്തിയാക്കും’ റീ ബിൽഡ് കേരള പ്രഖ്യാപനത്തിലെ മുഖ്യമന്ത്രിയുടെ വാക്കുകൾ ആണിത്. പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചതിന്റെ നാലിലൊന്ന് പോലും നടന്നില്ല. പതിവ് പോലെ മെല്ലെപ്പോക്കിലാണ് റീ ബിൽഡ് കേരളയും. ധൂർത്തായിരുന്നു റീ ബിൽഡ് കേരളയുടെ മുഖമുദ്രയും.

സെക്രട്ടറിയേറ്റിലെ സൗകര്യം പോര എന്ന് പറഞ്ഞ് റീ ബിൽഡ് കേരളക്ക് പുതിയ ഓഫിസ് എടുത്തു. 2019 ഏപ്രിൽ മുതൽ ആണ് റീ ബിൽഡ് കേരളക്കായി ഓഫിസ് വാടകക്ക് എടുക്കുന്നത്. സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള സ്വകാര്യ കെട്ടിടം 5 വർഷത്തേക്കായിരുന്നു വാടകക്ക് എടുത്തത്. തുടക്കം വാടക 1,56,083 രൂപ ആയിരുന്നു. ഓരോ വർഷവും വാടകയിൽ 5 ശതമാനം വർധനവ് ഉണ്ടാകും എന്നും കരാറിൽ വ്യക്തമാക്കിയിരുന്നു.

വാടകക്ക് പുറമെ ഓഫിസ് സൗകര്യം ഒരുക്കാൻ 43 ലക്ഷവും ചെലവായി. കോവിഡ് കാലമായതിനാൽ 22-4-20 മുതൽ 22-4-21 വരെ വാടകയിൽ വാർഷിക വർദ്ധന ഒഴിവാക്കിയിരുന്നു. 2021 ഏപ്രിലിൽ വാടക 1,63,887 രൂപയായി ഉയർന്നു. നിലവിൽ 2, 32, 638 രൂപയാണ് ഓഫിസ് വാടക. വാടക ഇനത്തിൽ ഇതുവരെ ചെലവായത് 1.86 കോടി.

റീ ബിൽഡ് കേരള ഓഫിസ് സ്ഥിതി ചെയ്യുന്ന സ്വകാര്യ കെട്ടിടത്തിലെ മറ്റൊരു ഫ്ലാറ്റിലാണ് വിവാദ നായകൻ ശിവശങ്കർ ഐ എ എസ് താമസിച്ചിരുന്നത്.പൂജപ്പുരയിലെ സ്വന്തം വീട്ടിൽ പോകാത്ത ദിവസങ്ങളിൽ ശിവശങ്കർ തങ്ങിയിരുന്ന ഫ്ലാറ്റിൽ കേന്ദ്ര ഏജൻസികൾ സ്വപ്ന സുരേഷിനെ തെളിവെടുപ്പിന് കൊണ്ട് വന്നിരുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് ഫ്ലാറ്റിൽ തങ്ങിയതെന്നായിരുന്നു ശിവശങ്കറിൻ്റെ വിശദീകരണം.

പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ പഠിക്കാൻ എന്ന പേരിൽ മുഖ്യമന്ത്രിയും സംഘവും നെതർലണ്ട് സന്ദർശിച്ചിരുന്നു. റൂം ഫോർ റിവർ എന്ന ആശയം കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതും ഒന്നും ആയില്ല. മുഖ്യമന്ത്രിയെ പരിഹസിക്കാനുള്ള ട്രോൾ ആയി റൂം ഫോർ റിവർ മാറി.12 കൺസൾട്ടൻ്റുമാരാണ് റീ ബിൽഡ് കേരളയിൽ ഉള്ളത്. ഇവരുടെ ശമ്പളം, മറ്റ് ഭരണ പരമായ ചെലവുകൾ എന്നിവക്കായി 15.25 കോടി ചെലവായി.

പ്രളയബാധിതരെ സഹായിക്കേണ്ട റീ ബിൽഡ് കേരളയിൽ നടന്നത് ധൂർത്ത് മാത്രം. സെക്രട്ടറിയേറ്റിൽ ഓഫിസും ഒപ്പം മരാമത്ത് വകുപ്പും വിചാരിച്ചാൽ ചെയ്യാവുന്ന പ്രവൃത്തികൾക്കാണ് പുതിയ ഓഫിസും കൺസൾട്ടൻ്റുമാരും എത്തിയത്. 20 കോടിയോളം രൂപ ഇതിനു വേണ്ടി ഖജനാവിൽ നിന്ന് ഒഴുകി.

ഇങ്ങനെയുള്ള അനാവശ്യ ധൂർത്തുകളാണ് സർക്കാരിനെ 6 ലക്ഷം കോടി കട ബാധ്യതയിലേക്ക് നയിച്ചത്. ഖജനാവിലെ പണം ചോരുന്ന വഴികളും ധൂർത്തുകളും ആയി മലയാളം മീഡിയ ലൈവ് യാത്ര തുടരുന്നു.