InternationalNews

മസ്‌കും ട്രംപും അടിച്ചുപിരിഞ്ഞു! വാക്പോര് രൂക്ഷം, ടെസ്‍ല ഓഹരികൾക്ക് കനത്ത ഇടിവ്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള ഭിന്നത പരസ്യമായ വാക്പോരിലേക്ക് നീങ്ങുന്നു. ട്രംപിന്റെ ബജറ്റ് ബില്ലിനെതിരായ മസ്കിന്റെ വിമർശനത്തോടെ ആരംഭിച്ച തർക്കം ഇപ്പോൾ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇരുവരും പരസ്യമായി കൊമ്പുകോർത്തതിന് പിന്നാലെ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‍ലയുടെ ഓഹരിയിൽ എട്ട് ശതമാനത്തിന്റെ വൻ ഇടിവ് രേഖപ്പെടുത്തി.

ഇലോൺ മസ്കുമായുള്ള തന്റെ ബന്ധം ഇനി നല്ല രീതിയിൽ പോകുമെന്ന് കരുതുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തന്റെ ‘മനോഹരമായ ബിൽ’ അറപ്പുളവാക്കുംവിധം മ്ലേച്ഛമാണെന്ന് പറഞ്ഞ മസ്കിന്റെ നടപടി അതീവ നിരാശാജനകമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. വ്യാഴാഴ്ച ഓവൽ ഓഫീസിൽ ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി സംസാരിക്കവെയാണ് ട്രംപ് അതൃപ്തി പരസ്യമാക്കിയത്. അഭിപ്രായ ഭിന്നതകളെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് ട്രംപ് സർക്കാരിലെ കാര്യക്ഷമതാ വകുപ്പിന്റെ (Department of Efficiency) തലപ്പത്തുനിന്ന് മസ്ക് രാജിവെച്ചത്.

ട്രംപിന്റെ പരാമർശത്തിന് എക്സിലൂടെ (ട്വിറ്റർ) മസ്ക് രൂക്ഷമായ ഭാഷയിലാണ് മറുപടി നൽകിയത്. താൻ പിന്തുണച്ചില്ലായിരുന്നെങ്കിൽ ട്രംപ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമായിരുന്നുവെന്ന് മസ്ക് കുറിച്ചു. “ഇത് അങ്ങേയറ്റത്തെ നന്ദികേടാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്‌സിഡി നഷ്ടപ്പെടുമെന്ന് ഭയന്നാണ് താൻ വിമർശനം ഉന്നയിച്ചതെന്ന ട്രംപിന്റെ പുതിയ ആരോപണവും മസ്ക് തള്ളിക്കളഞ്ഞു.

സാങ്കേതിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ തമ്മിലുള്ള ഈ ഏറ്റുമുട്ടൽ യുഎസ് സാമ്പത്തിക, രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.