
ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളലുണ്ടായത് എങ്ങനെ? കാരണങ്ങളും ഭാവിയും
ബംഗ്ലാദേശിൽ 2024 ഓഗസ്റ്റിൽ നടന്ന വൻ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനഭ്രഷ്ടയായതോടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിൽ കാര്യമായ ഉലച്ചിൽ തട്ടിയിരിക്കുകയാണ്. ബംഗ്ലാദേശിലെ പുതിയ ഭരണകൂടവും ഇന്ത്യയും തമ്മിൽ രൂക്ഷമായ ഭിന്നത നിലനിൽക്കുന്നത് ദക്ഷിണേഷ്യയിലെ ശക്തി സമവാക്യങ്ങളെ തന്നെ മാറ്റിമറിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
പരസ്പരമുള്ള ആരോപണങ്ങള്‍
ഹസീനയുടെ പതനത്തിനുശേഷമുണ്ടായ സംഘർഷങ്ങളിൽ ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതിൽ പുതിയ സർക്കാർ പരാജയപ്പെട്ടുവെന്ന് ഇന്ത്യ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച ധാക്ക, ഇന്ത്യയെ ‘മേഖലാ ഗുണ്ട’ എന്നാണ് വിശേഷിപ്പിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ നടന്ന കൊലപാതകങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ ചുമത്തപ്പെട്ട ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ നിന്ന് വിട്ടുകിട്ടണമെന്നും ബംഗ്ലാദേശ് ശക്തമായി ആവശ്യപ്പെടുന്നു. നിലവിൽ ഇന്ത്യയിൽ പാലായന ജീവിതം നയിക്കുകയാണ് ഹസീന.
പതിറ്റാണ്ടുകളായി ഇന്ത്യയും ബംഗ്ലാദേശും അടുത്ത സൗഹൃദത്തിലായിരുന്നത് കൊണ്ട് തന്നെ നിലവിലെ അകൽച്ച അസാധാരണമാണ്. 1971-ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് ഇന്ത്യ നിർണായക സഹായം നൽകിയിരുന്നു. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുർ റഹ്‌മാനും അദ്ദേഹത്തിന്റെ മകൾ ഷെയ്ഖ് ഹസീനയും ന്യൂഡൽഹിയുമായി ഊഷ്മളമായ ബന്ധമാണ് പുലർത്തിയിരുന്നത്.
ഇന്ത്യക്കുണ്ടായിരുന്ന നേട്ടങ്ങള്‍
ഹസീനയുടെ ഭരണകാലത്ത്, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ബംഗ്ലാദേശിലൂടെ കര, റെയിൽ മാർഗങ്ങൾ ഇന്ത്യക്ക് ലഭിച്ചു. ധാക്കയുടെ തുറമുഖങ്ങളിലൂടെ ഇന്ത്യൻ ചരക്ക് നീക്കം അനുവദിച്ചതിലൂടെ പശ്ചിമ ബംഗാളിനെയും മറ്റ് ഇന്ത്യൻ ഭാഗങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുഡി ഇടനാഴിയെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കാൻ സഹായിച്ചു. 2022-ഓടെ ഉഭയകക്ഷി വ്യാപാരം 13.2 ബില്യൺ ഡോളറിലെത്തി, ഇതിൽ വലിയൊരു ഭാഗം ഇന്ത്യക്ക് അനുകൂലമായിരുന്നു. ബംഗ്ലാദേശിൽ ഒളിച്ചിരുന്ന ഇന്ത്യൻ വിമത ഗ്രൂപ്പുകളുടെ നേതാക്കളെ അറസ്റ്റ് ചെയ്യാനും കൈമാറാനും ഹസീന സർക്കാർ ന്യൂഡൽഹിയുമായി സഹകരിച്ചു. ഇന്ത്യയുമായുള്ള ശക്തമായ ബന്ധം കാരണം ധാക്ക ചൈനയുമായി ഒരു പരിധി വരെ അകലം പാലിച്ചിരുന്നു.
എന്നാൽ ഈ അടുപ്പത്തിന് വലിയ വിലകൊടുക്കേണ്ടി വന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഹസീനയുടെ സർക്കാർ നിയമവിരുദ്ധമായ കൊലപാതകങ്ങളും തിരോധാനങ്ങളും ഉൾപ്പെടെയുള്ള ക്രൂരമായ അടിച്ചമർത്തലുകൾ നടത്തിയതായി ആരോപണമുയർന്നു. 2009 മുതൽ 2024 വരെ ഹസീന പ്രധാനമന്ത്രിയായിരുന്ന കാലത്ത്, ഇന്ത്യ അവർക്ക് അധികാരത്തിൽ തുടരാൻ നയതന്ത്രപരമായ പിന്തുണ നൽകിയെന്നും, നിയന്ത്രിത തിരഞ്ഞെടുപ്പുകളെപ്പോലും നിയമപരമായി സാധൂകരിക്കാൻ സഹായിച്ചുവെന്നും ആരോപണമുണ്ട്. ‘ഇന്ത്യയുടെ പിന്തുണയില്ലാതെ ഷെയ്ഖ് ഹസീനയുടെ സർക്കാരിന് ബംഗ്ലാദേശിൽ നിലനിൽക്കാൻ കഴിയില്ലെന്ന തോന്നൽ ജനങ്ങൾക്കിടയിലുണ്ടായിരുന്നു,’ എന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ നേരിട്ട നുഴഞ്ഞുകയറ്റ പ്രശ്നം
ഹസീനയുടെ പതനത്തിനു മുൻപും ഇരുരാജ്യങ്ങളും തമ്മിൽ നുഴഞ്ഞുകയറ്റ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിലെ ജനസംഖ്യാ അനുപാതം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ മാറ്റുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. 1992-ൽ ഇന്ത്യ ‘ഓപ്പറേഷൻ പുഷ്ബാക്ക്’ എന്ന പേരിൽ രേഖകളില്ലാത്ത ബംഗ്ലാദേശികളെ തിരിച്ചയക്കാൻ നടപടികൾ ആരംഭിച്ചു. 2019-ൽ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമായ ആസാമിലെ ഏകദേശം 20 ലക്ഷം ആളുകളെ ഇന്ത്യയുടെ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) പ്രകാരം നിയമവിരുദ്ധരായി പ്രഖ്യാപിച്ച് തടങ്കൽപ്പാളയങ്ങളിലാക്കി. പിന്നീട് വന്ന പൗരത്വ ഭേദഗതി നിയമം (സി.എ.എ) മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാർക്ക് മാത്രം വേഗത്തിൽ പൗരത്വം വാഗ്ദാനം ചെയ്തതും വലിയ വിവാദങ്ങൾക്കിടയാക്കി. തിരിച്ചയക്കപ്പെടുന്നവരിൽ പലരും യഥാർത്ഥ ബംഗ്ലാദേശികളല്ലെന്നും, മറിച്ച് പശ്ചിമ ബംഗാളിൽ നിന്നുള്ള ബംഗാളി സംസാരിക്കുന്ന ഇന്ത്യക്കാരോ മുസ്ലീങ്ങളോ ആണെന്നും ബംഗ്ലാദേശ് വാദിക്കുന്നു. നാടുകടത്തലിന് കൃത്യമായ നിയമപരമായ മാർഗ്ഗങ്ങൾ പാലിക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹസീനയുടെ പതനത്തോടെ കാര്യങ്ങൾ അതിവേഗം മാറി. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ന്യൂഡൽഹിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ധാക്ക ചൈനയുമായും പാകിസ്താനുമായും ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഇത് കേവലം രാഷ്ട്രീയ മാറ്റമായി മാത്രമല്ല, ഒരു ഭീഷണിയായാണ് ഡൽഹി കാണുന്നത്. പതിറ്റാണ്ടുകളായി ധാക്കയിൽ ഇന്ത്യ നിർണായക സ്വാധീനം ചെലുത്തിയിരുന്നു. എന്നാൽ ബംഗ്ലാദേശിലെ പുതിയ സർക്കാർ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ‘ഇന്ത്യയുമായുള്ള ചരടുകൾ’ മുറിച്ചുമാറ്റുന്നതിന് ജനകീയ പിന്തുണ നേടുകയും ചെയ്യുന്നു. പുതിയ സഖ്യങ്ങൾ മേഖലയുടെ ഭാവി നിർണയിക്കുന്ന ഒരു പുതിയ അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്.