CrimeNews

കാനറാ ബാങ്കിൽ വൻ കവർച്ച; 59 കിലോ സ്വർണവും പണവും കവർന്നു, അന്വേഷണം വഴിതെറ്റിക്കാൻ ‘മന്ത്രവാദം’

വിജയപുര (കർണാടക): കർണാടകയിലെ വിജയപുര ജില്ലയിൽ മനഗുളി ടൗണിലുള്ള കാനറാ ബാങ്ക് ശാഖയിൽ വൻ കവർച്ച. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 59 കിലോഗ്രാം പണയസ്വർണാഭരണങ്ങളും അഞ്ചര ലക്ഷം രൂപയുമാണ് മോഷണം പോയത്. മെയ് 23 നും 25 നും ഇടയിലുള്ള ദിവസങ്ങളിലാണ് കവർച്ച നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം വഴിതെറ്റിക്കാൻ മോഷ്ടാക്കൾ ബാങ്കിനുള്ളിൽ മന്ത്രവാദം നടത്തിയെന്ന തരത്തിൽ വിഗ്രഹം ഉൾപ്പെടെ സ്ഥാപിച്ചിരുന്നു.

മെയ് 26ന് ബാങ്കിൽ നടത്തിയ ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ സ്വർണം നഷ്ടപ്പെട്ട ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ബാങ്ക് മാനേജർ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.

മെയ് 23ന് വെള്ളിയാഴ്ച വൈകുന്നേരം പതിവുപോലെ ബാങ്ക് അടച്ച് ജീവനക്കാർ പോയിരുന്നു. പിന്നീട് 24, 25 തീയതികളിൽ നാലാം ശനിയും ഞായറുമായതിനാൽ ബാങ്ക് അവധിയായിരുന്നു. ഇത് മോഷ്ടാക്കൾക്ക് സഹായകമായി. മെയ് 26ന് തിങ്കളാഴ്ച രാവിലെ ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് ബാങ്കിന്റെ ഷട്ടർ തകർത്ത നിലയിൽ കണ്ടെത്തിയത്. ഇവർ ഉടൻതന്നെ ബാങ്ക് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

ബാങ്കിന്റെ പിന്നിലെ ജനൽക്കമ്പി വളച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബാങ്കിനുള്ളിൽ ലോക്കർ തകർത്താണ് സ്വർണവും പണവും കവർന്നത്. പോലീസിന്റെ ശ്രദ്ധ തിരിക്കാനും അന്വേഷണം വഴിതെറ്റിക്കാനുമായി മോഷ്ടാക്കൾ മന്ത്രവാദം നടത്തിയെന്ന പ്രതീതിയുണ്ടാക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. ഇതിനായി ഒരു വിഗ്രഹം കവർച്ച നടന്ന സ്ഥലത്ത് കൊണ്ടിട്ടിരുന്നു.

ബാങ്ക് മാനേജരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കവർച്ചാസംഘത്തെ പിടികൂടുന്നതിനായി എട്ട് പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് രൂപം നൽകിയതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.