FinanceNews

എന്തൊരു കരുതൽ ? ഷുഹൈബ്, കൃപേഷ്, ശരത് ലാൽ വധക്കേസ് പ്രതികൾക്ക് വേണ്ടി ഖജനാവിൽ നിന്ന് ചെലവഴിച്ചത് 2.86 കോടി! പിണറായി ധൂർത്തുകളും 6 ലക്ഷം കോടി കടബാധ്യതയും Ep 5

എന്തൊരു കരുതൽ ? കൃപേഷ് , ശരത് ലാൽ , ഷുഹൈബ് വധക്കേസ് പ്രതികളോടുള്ള പിണറായി സർക്കാരിൻ്റെ കരുതലിൽ ഖജനാവിൽ നിന്ന് ഒഴുകിയത് 2.86 കോടി.

പെരിയ കേസിലെ സിപിഎം പ്രതികൾക്കു വേണ്ടി ഡൽഹിയിൽ നിന്ന് 3 അഭിഭാഷകരെയാണ് ഹൈക്കോടതിയിൽ എത്തിച്ചത്. സീനിയർ അഭിഭാഷകരായ മനീന്ദർ സിംഗ്, പ്രഭാസ് രാജ് , രജ്ഞിത് കുമാർ എന്നിവരാണ് കൃപേഷ് , ശരത് ലാൽ വധക്കേസ് പ്രതികൾക്ക് വേണ്ടി ഹാജരായത്. 88 ലക്ഷം രൂപ ഇവർക്ക് ഖജനാവിൽ നിന്ന് വക്കീൽ ഫീസ് നൽകി.

ഷുഹൈബ് കൊലപാതക കേസിലെ സിപിഎം പ്രതികൾക്ക് വേണ്ടി വാദിക്കാൻ ഹൈക്കോടതിയിൽ എത്തിച്ചത് വിജയ് ഹൻസാരിയ, അമരീന്ദ ശരൻ എന്നീ പ്രഗൽഭരെ ആയിരുന്നു. 86 ലക്ഷമായിരുന്നു ഇവരുടെ ഫീസ്.രാഷ്ട്രിയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയ കേസിൽ സർക്കാരിനു വേണ്ടി ഹാജരായത് പ്രഗത്ഭനായ ഹരിൻ പി റാവൽ ആയിരുന്നു. 98 ലക്ഷമായിരുന്നു ഫീസ്.

ഇവർക്കെല്ലാം ഫീസിന് പുറമെ യാത്ര ചെലവ്, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും സർക്കാർ ഖജനാവിൽ നിന്നായിരുന്നു.വിമാന കൂലിയായി 10,09, 525 രൂപയാണ് ചെലവായത്. താമസത്തിനും ഭക്ഷണത്തിനും 3, 57, 647 രൂപയും ചെലവായി. ആകെ ചെലവ് 2,86,02,172 രൂപ.

ജനത്തിൻ്റെ നികുതി പണം എടുത്താണ് സർക്കാർ പ്രതികളോട് കരുതൽ കാണിച്ചത്. ഇങ്ങനെയുള്ള പ്രത്യേക കരുതലും സംസ്ഥാനത്തെ 6 ലക്ഷം കടബാധ്യതയിലേക്ക് നയിച്ചതിൻ്റെ കാരണങ്ങളിൽ ഒന്നാണ്. ഖജനാവിലെ പണം ചോരുന്ന വഴികളും ധൂർത്തുകളും ആയി മലയാളം മീഡിയ ലൈവ് യാത്ര തുടരുന്നു.