CrimeNews

കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ MDMA വിൽപ്പന, യുവതിയും യുവാവും പിടിയിൽ

പാലക്കാട്: ജില്ലയിൽ കോങ്ങാട് പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിവന്ന മങ്കര സ്വദേശികളായ കെ.എച്ച്. സുനിൽ, കെ.എസ്. സരിത എന്നിവരാണ് ഒന്നര കിലോയോളം എംഡിഎംഎയുമായി അറസ്റ്റിലായത്.

ബെംഗളൂരുവിൽ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ മൊത്തമായി വാങ്ങി പാലക്കാട്, തൃശൂർ ജില്ലകളിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം മുൻപ് കോങ്ങാട് ടൗണിൽ ഇരുവരും ചേർന്ന് ആരംഭിച്ച കാറ്ററിംഗ് സ്ഥാപനം ലഹരി ഇടപാടുകൾക്കുള്ള മറയായിരുന്നു. സുനിലും സരിതയും മുൻപ് ഒരുമിച്ച് പഠിച്ചവരായിരുന്നു. സരിത പിന്നീട് തൃശൂരിലേക്ക് വിവാഹം കഴിഞ്ഞ് പോയെങ്കിലും സുനിലുമായുള്ള സൗഹൃദം തുടരുകയും പിന്നീട് ഇരുവരും ചേർന്ന് കാറ്ററിംഗ് ബിസിനസ്സ് ആരംഭിക്കുകയുമായിരുന്നു.

ഇവരുടെ ലഹരി ഇടപാടുകളെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) സംഘം കുറച്ചുനാളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം ഇരുവരും ലഹരിമരുന്ന് വാങ്ങുന്നതിനായി ബെംഗളൂരുവിലേക്ക് പോയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവർ മടങ്ങിവരുന്നത് കാത്തിരുന്ന പൊലീസ് സംഘം, ഇന്ന് ശനിയാഴ്ച വൈകുന്നേരം വാഹനത്തിൽ തിരിച്ചെത്തിയപ്പോൾ ഇവരെ കൈയ്യോടെ പിടികൂടുകയായിരുന്നു.

പിടികൂടിയ എംഡിഎംഎയ്ക്ക് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.