FinanceKerala Government News

ശമ്പള പെൻഷൻ പരിഷ്കരണത്തിന് എത്ര കോടി വേണം?

ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം ഉടൻ. മുഖ്യമന്ത്രിക്ക് പിന്നാലെ ധനമന്ത്രി കെ.എൻ. ബാലഗോപാലും ശമ്പള പരിഷ്കരണത്തിന് പച്ചക്കൊടി കാട്ടിയതോടെയാണിത്. 2024 ജൂലൈ 1 ന് ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിന് 11 മാസമായിട്ടും കമ്മീഷനെ പോലും നിയമിക്കാത്ത സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ സംസ്ഥാനത്തുടനീളം പ്രക്ഷോഭത്തിലാണ്.

തെരഞ്ഞെടുപ്പ് വർഷത്തിൽ ശമ്പള പരിഷ്കരണം നീട്ടി കൊണ്ട് പോകുന്നത് തിരിച്ചടിയാകും എന്ന് സർക്കാരും മനസിലാക്കിയതോടെയാണ് ശമ്പള പരിഷ്കരണത്തിന് ജീവൻ വച്ചത്. സർക്കാരിന് കാലാവധി തീരാൻ ഒരു വർഷത്തിൽ താഴെ മാത്രമാണ് സമയം ഉള്ളത്. അതുകൊണ്ട് തന്നെ റിപ്പോർട്ട് കിട്ടി ശമ്പള പരിഷ്കരണം നടപ്പിലാക്കേണ്ട ചുമതല അടുത്ത സർക്കാരിന് ആകും.

ശമ്പള പരിഷ്കരണത്തിന് എത്ര കോടി കണ്ടെത്തണം എന്നാണ് സർക്കാരിന്റെ മുന്നിലെ പ്രധാന കടമ്പ. കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും കേരളം വളരുകയാന്നെന്നുമാണ് ധനമന്ത്രി ഇത്തവണത്തെ ബജറ്റിൽ പറഞ്ഞത്. അതുകൊണ്ട് തന്നെ ശമ്പള പരിഷ്കരണം സർക്കാരിന് എളുപ്പമുള്ള കാര്യമാണ്.

അഞ്ച് വർഷം കൂടുമ്പോഴുള്ള ശമ്പള പരിഷ്കരണം ആണ് സംസ്ഥാനത്തെ കടക്കെണിയിൽ ആക്കുന്നത് എന്ന് വാദിക്കുന്ന ചില സാമ്പത്തിക ശാസ്ത്രജ്ഞൻമാർ സംസ്ഥാനത്തുണ്ട്. ശമ്പള പരിഷ്കരണം മൂലം 25000 കോടിയുടെ ബാധ്യത ഉണ്ടായി എന്നൊക്കെയാണ് ഇവരുടെ വാദം എന്നാൽ ഇത് പൂർണ്ണമായും തെറ്റാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.

2019 ൽ ആണ് ഏറ്റവും ഒടുവിൽ ശമ്പള പരിഷ്കരണം നടന്നത്. 2019 ജൂലൈ പ്രാബല്യത്തിലെ ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങിയത് 2021 ഫെബ്രുവരിയിലാണ്. ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് ശമ്പള – പെൻഷൻ പരിഷ്കരണം നടത്തിയതിന്റെ അധിക വാർഷിക ബാധ്യത 4810. 29 കോടി.

ശമ്പള പെൻഷൻ പരിഷ്കരണം നടത്തിയത് വഴി ഒരു വർഷത്തെ അധിക ബാധ്യത ഇങ്ങനെ:

  1. ശമ്പള പരിഷ്കരണം – 2263.43 കോടി
  2. ഹൗസ് റെൻ്റ് അലവൻസ് – 1189.50 കോടി
  3. മറ്റ് അലവൻസുകൾ – 109.20 കോടി
  4. എക്സ്പാൻഷൻ ഓഫ് ടൈം ബൗണ്ട് ഹയർ ഗ്രേഡ് ആൻ്റ് കരിയർ അഡ്വാൻസ്മെൻ്റ് സ്കീം – 10 കോടി
  5. പെൻഷൻ പരിഷ്കരണം – 1238.16 കോടി

ആകെ : 4810.29 കോടി