
ഷാർജയിൽ തീപിടിത്തം; അബുദാബിയിലും വെയർഹൗസിൽ അഗ്നിബാധ
ഷാർജ: ഷാർജയിലെ അൽ സജാഅ വ്യാവസായിക മേഖലയിൽ സ്ഥിതി ചെയ്യുന്ന പെട്രോകെമിക്കൽ, ഫൈബർഗ്ലാസ് നിർമ്മാണ കേന്ദ്രത്തിൽ ഞായറാഴ്ച വൻ തീപിടിത്തമുണ്ടായതായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. വിവരമറിഞ്ഞെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ അതിവേഗം തീ നിയന്ത്രണവിധേയമാക്കുകയും സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു.
രണ്ട് വ്യത്യസ്ത കമ്പനികളുടെ ഉടമസ്ഥതയിലുള്ള രണ്ട് സംഭരണശാലകളെയാണ് (വെയർഹൗസുകൾ) തീപിടിത്തം ബാധിച്ചത്. ഇതിലൊന്ന് ഫൈബർഗ്ലാസ് ഉൽപ്പന്നങ്ങളും മറ്റൊന്ന് രാസവസ്തുക്കളും കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളായിരുന്നു. ഡീസൽ, രാസവസ്തുക്കൾ, ഫൈബർഗ്ലാസ് തുടങ്ങിയവയാണ് അപകടത്തിന് കാരണമായ വസ്തുക്കളെന്നും റിപ്പോർട്ടിൽ പറയുന്നു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര സാഹചര്യങ്ങളിൽ 997 എന്ന നമ്പറിൽ വിളിക്കണമെന്ന് അധികൃതർ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.
ഇന്ന് തന്നെ അബുദാബിയിലെ മുസഫ വ്യവസായ മേഖലയിലെ ഒരു വെയർഹൗസിലും തീപിടിത്തമുണ്ടായി. ഈ സംഭവത്തിലും തീ ഉടൻ തന്നെ നിയന്ത്രണ വിധേയമാക്കി. സമീപത്തെ തൊഴിലാളികളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രദേശം ഒഴിപ്പിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ മാസം ഷാർജയിലെ അൽ നഹ്ദ ഏരിയയിലെ 52 നിലകളുള്ള ഒരു പാർപ്പിട സമുച്ചയത്തിന്റെ 44-ാം നിലയിലുണ്ടായ വലിയ തീപിടിത്തത്തിൽ അഞ്ച് താമസക്കാർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് വൈകുന്നേരം 3:40 ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് 3:48 ഓടെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി ഒരു മണിക്കൂറിനുള്ളിൽ (4:42 ഓടെ) സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണത്തിലാക്കിയിരുന്നു. അടിയന്തര സാഹചര്യങ്ങൾ വൈകാതെ റിപ്പോർട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യവും, തീപിടിത്തമോ സമാന സംഭവങ്ങളോ ഉണ്ടായാൽ 997 എന്ന നമ്പറിൽ വിളിക്കണമെന്നും അധികൃതർ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.