
സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുളള സർക്കാർ സംവിധാനമാണ് പി..ആർ.ഡി അഥവാ പബ്ളിക്ക് റിലേഷൻസ് വകുപ്പ്. ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ തലവനായി 243 ഉദ്യോഗസ്ഥർ ഉള്ള സംവിധാനമാണ് പി.ആർ.ഡി.
പി.ആർ.ഡിയുടെ ഒരു വർഷത്തെ ചെലവ് 118.17 കോടിയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് ശേഷം പി.ആർ.ഡിക്ക് പോസ്റ്റ്മാന്റെ ജോലി മാത്രമാണ് ഉള്ളത്. പി.ആർ.ഡി വഴിയുള്ള പരസ്യങ്ങൾ ഇപ്പോൾ സർക്കാരിന് വേണ്ടപ്പെട്ട ഏജൻസി വഴിയാണ് റൂട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളവും പി.ആർ.ഡിയുടെ ബജറ്റ് വിഹിതത്തിൽ നിന്ന് കൊടുക്കണമെന്നാണ് കൽപന. ഒരു വർഷം 84 ലക്ഷം രൂപയാണ് ഇതിന് വേണ്ടത്.
പരസ്യം നൽകുന്നതിനുള്ള പണം പി. ആർ.ഡിക്ക് പുറമേ കിഫ്ബി വഴിയും നൽകുന്ന പുതിയ ഒരു സംവിധാനവും പിണറായി സൃഷ്ടിച്ചിട്ടുണ്ട്. 200 കോടിയോളം രൂപ കിഫ്ബി പരസ്യത്തിന് മുടക്കി. പത്രങ്ങൾ, ദൃശ്യമാധ്യമങ്ങൾ, മറ്റിതര പ്രചരണ മാധ്യമങ്ങൾ എന്നിങ്ങനെയാണ് കിഫ്ബി പരസ്യങ്ങൾ നൽകുന്നത്. സർക്കാർ സഹായത്തിൽ മാത്രം നിൽക്കുന്ന സ്ഥാപനമാണ് കിഫ്ബി.
പെട്രോളിയം സെസും മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും ആണ് സർക്കാർ കിഫ് ബിക്ക് നൽകുന്നത്.25000 കോടിയോളം രൂപ കിഫ്ബി എടുത്ത വായ്പയിൽ അടയ്ക്കാനും ഉണ്ട്. ഏറ്റെടുത്ത വർക്കുകൾ ചെയ്യാൻ 55000 കോടി രൂപ കിഫ് ബി കണ്ടെത്താനും ഉണ്ട്. ഏത് സമയവും പൂട്ടിപോകാവുന്ന അവസ്ഥയിലാണ് കിഫ്ബി. അതിനിടയിലാണ് കിഫ്ബി വഴി 200 കോടി പരസ്യം നൽകിയതും.
പി.ആർ.ഡിക്ക് പുറമെയുള്ള കിഫ് ബി വഴിയുള്ള പരസ്യം സർക്കാരിന്റെ മറ്റൊരു ധൂർത്താണ്. ഒരു സർക്കാരും ഇതിന് മുമ്പ് ചെയ്യാത്ത കാര്യം. കേരളം 6 ലക്ഷം കോടി കടബാധ്യതയിലേക്ക് എത്തിയത് ഇങ്ങനെ ചെറുതും വലുതുമായ നിരവധി ധൂർത്തുകളിലൂടെയാണ്. ഖജനാവിലെ പണം ചോരുന്ന വഴികളും ധൂർത്തുകളും ആയി മലയാളം മീഡിയ ലൈവ് യാത്ര തുടരുന്നു.
One Comment