BusinessNews

ഇന്ത്യക്ക് 112 ഓയിൽ ടാങ്കറുകൾ വാങ്ങാൻ 85,000 കോടി രൂപയുടെ പദ്ധതി

ന്യൂഡൽഹി: ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, എണ്ണ വിതരണം സുരക്ഷിതമാക്കുന്നതിനായി സ്വന്തമായി ഓയിൽ ടാങ്കറുകൾ (എണ്ണവാഹക കപ്പൽ വ്യൂഹം) വാങ്ങുന്നു. 2040 ഓടെ 112 ക്രൂഡ് കാരിയറുകൾ വാങ്ങുന്നതിനായി 85,000 കോടി രൂപ (ഏകദേശം 10 ബില്യൺ ഡോളർ) ചെലവഴിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ, പൊതുമേഖലാ എണ്ണ കമ്പനികൾക്ക് പഴക്കം ചെന്ന കപ്പൽ വ്യൂഹമാണുള്ളത്. ഇവയിൽ ഭൂരിഭാഗവും ആഗോള കമ്പനികളിൽ നിന്ന് വാടകയ്ക്കെടുത്തവയാണ്. ഇത് മാറ്റിയെടുക്കാൻ ഷിപ്പിംഗ്, പെട്രോളിയം മന്ത്രാലയങ്ങൾ ആഗ്രഹിക്കുന്നതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വൃത്തങ്ങൾ പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 79 കപ്പലുകൾ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ 30 എണ്ണം ഇടത്തരം വിഭാഗത്തിലുള്ള കപ്പലുകളായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അടുത്ത മാസങ്ങളിൽ തന്നെ 10 ടാങ്കറുകൾക്കുള്ള ഓർഡർ നൽകുമെന്നാണ് അറിയുന്നത്. വിദേശ സഹകരണമുണ്ടെങ്കിൽ പോലും പ്രാദേശികമായി നിർമ്മിച്ച കപ്പലുകൾ മാത്രമേ വാങ്ങാൻ പരിഗണിക്കൂ എന്നും അവർ വ്യക്തമാക്കി.

കാലാവസ്ഥാ സൗഹൃദ ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള ആഗോള മാറ്റങ്ങൾക്കിടയിലും, ആഭ്യന്തരവും വിദേശീയവുമായ എണ്ണ ഉൽപന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത കാരണം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ശുദ്ധീകരണ ശേഷി വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്.

നിലവിൽ ഏകദേശം 250 ദശലക്ഷം ടണ്ണിൽ നിന്ന് ദശാബ്ദാവസാനത്തോടെ ഇത് 450 ദശലക്ഷം ടണ്ണായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. തങ്ങളുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ വലിയൊരു ഭാഗത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഒരു രാജ്യത്തിന്, സ്വന്തമായി മതിയായ കപ്പൽ ഗതാഗത ശേഷി ഉണ്ടായിരിക്കുന്നത് ഊർജ്ജ വ്യാപാരം സുഗമമാക്കാൻ അത്യാവശ്യമാണ്.