
‘ദേശത്തെ സേവിക്കാനാണ് പോകുന്നത്, രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളു, രാജ്യത്തിനായി എന്ത് സേവനത്തിനും തയ്യാർ’; ബിജെപിയിലേക്ക് പോകുമെന്നത് അർത്ഥമില്ലാത്ത ചർച്ചകളെന്ന് ശശി തരൂർ
താൻ ഭാരതീയ ജനതാ പാർട്ടിയിലേക്ക് (ബിജെപി) പോകില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. രാജ്യസേവനത്തിനായുള്ള ഏത് നിർദ്ദേശവും അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ അദ്ദേഹത്തിന് പുതിയ പദവി നൽകാൻ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ശശി തരൂർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ നിലപാട് വ്യക്തമാക്കിയത്.
ബിജെപിയിലേക്ക് പോകുമെന്നുള്ളത് അർത്ഥമില്ലാത്ത ചർച്ചകളാണെന്ന് തരൂർ പറഞ്ഞു. എല്ലാവരും ബിജെപിയിലേക്ക് പോയാൽ ജനാധിപത്യം എന്താകുമെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ രാഷ്ട്രീയത്തിൽ വന്നതെന്നും അതാണ് തനിക്ക് ഏറ്റവും പ്രധാനമെന്നും തരൂർ വ്യക്തമാക്കി. രാജ്യത്തിനായി എന്തു സേവനം ചെയ്യാനും താൻ സന്നദ്ധനാണ്. രാജ്യത്തിനുവേണ്ടി തന്റെ കഴിവുകൾ ഉപയോഗിക്കാൻ സർക്കാർ തയ്യാറാകുകയാണെങ്കിൽ അത് അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസ്നേഹമാണ് വലുതെന്നും പാർട്ടി സ്നേഹം അതിനുശേഷമേ വരൂ എന്നും വ്യക്തമാക്കുകയാണ് തരൂർ ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ ഏത് പദവി നൽകിയാലും സ്വീകരിക്കാൻ തയ്യാറാണെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.
ദില്ലിയിൽ വിദേശകാര്യ പാർലമെൻ്ററി സമിതിയുടെ യോഗത്തിനുശേഷം ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രശാന്ത് രഘുവംശത്തോടാണ് ശശി തരൂർ തന്റെ നിലപാട് തുറന്നുപറഞ്ഞത്. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശശി തരൂരിന്റെ വിദേശകാര്യ വൈദഗ്ധ്യം രാജ്യത്തിനായി ഉപയോഗപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ശശി തരൂരുമായി സംസാരിച്ചതായും സൂചനയുണ്ട്. വിദേശങ്ങളുമായി ബന്ധപ്പെട്ട നയതന്ത്രപരമായ ഒരു തസ്തികയിൽ തരൂരിനെ നിയമിക്കാൻ പ്രധാനമന്ത്രിക്ക് താൽപ്പര്യമുണ്ടെന്നാണ് വിവരം. ഇത് ഒരു ഓണററി പദവിയാണെങ്കിൽ എംപി സ്ഥാനം രാജിവെക്കേണ്ടി വരില്ലെന്നും, രാഷ്ട്രീയ പദവിയല്ലെങ്കിൽ അയോഗ്യതയ്ക്കുള്ള മാനദണ്ഡങ്ങൾ ബാധകമാകില്ലെന്നും വിലയിരുത്തലുകളുണ്ട്.
ഇത്തരമൊരു നീക്കമുണ്ടായാൽ, കേന്ദ്ര പദവി സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം ശശി തരൂരിന് അനുമതി നൽകിയേക്കില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. തരൂരിന്റെ ഓരോ നീക്കങ്ങളെയും കോൺഗ്രസ് ഏറെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റണമെന്ന ആവശ്യം എഐസിസി നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. നിരന്തരം അച്ചടക്കം ലംഘിക്കുന്നുവെന്ന് ആരോപണവിധേയനായ ശശി തരൂരിനെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കാനുള്ള സമ്മർദ്ദവും ശക്തമാണ്.