CrimeNews

യുവാവിനെ CISF ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പടുത്തി; തര്‍ക്കം വാഹനത്തിന് സൈഡ് നല്‍കാത്തത്

എറണാകുളം നെടുമ്പാശേരിയിൽ യുവാവ് കാറിടിച്ച് മരിച്ചത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. തുറവൂർ സ്വദേശി ഐവിൻ ജിജോയെ (24) ആണ് കൊലപ്പെടുത്തിയത്. വാഹനത്തിന് സെെഡ് നൽകുന്നതിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

നടന്നത് ക്രൂരകൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. കാറിന് സമീപം സംസാരിച്ചുകൊണ്ടിരുന്ന തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വാഹനം ഇടിപ്പിക്കുകയായിരുന്നു. ബോണറ്റില്‍ വീണ ഐവിന്‍ നിലവിളിച്ചിട്ടും ഒരു കിലോമീറ്റര്‍ വലിച്ചുകൊണ്ടുപോയി. മരണം ഉറപ്പാക്കിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നു.

സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരാണ് കേസിലെ പ്രതികൾ. സംഭവ സ്ഥലത്തുവെച്ച് നാട്ടുകാരുടെ മർദനമേറ്റ വിനയകുമാർ ദാസ് നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓടി രക്ഷപ്പെട്ട മോഹനനെ ഇന്ന് രാവിലെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി.

സിഐഎസ്എഫ് ഉദ്യോഗസ്ഥർ യുവാവിനെ കാറിന്റെ ബോണറ്റിൽ കയറ്റി വലിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കിലോമീറ്ററോളമാണ് കാറിൽ യുവാവിനെ വലിച്ചുകൊണ്ടു പോയത്. ബോണറ്റിന് മുകളിൽ വീണ ഐവിനെ വലിച്ചിഴച്ചു കൊണ്ടുപോയെന്ന് എഫ്ഐആറിലും വ്യക്തമാക്കുന്നുണ്ട്.

ആശുപത്രിയിലെത്തിക്കുന്നതിനുമുന്‍പ് തന്നെ യുവാവ് മരിച്ചിരുന്നതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. വിമാനങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഐവിന്‍. സംഭവം നടന്ന സ്ഥലത്തിനുസമീപത്തുള്ള ഗ്രൗണ്ടില്‍ കളിച്ചശേഷം ബൈക്കിനുസമീപത്തേക്ക് വന്ന സമയത്താണ് വാക്കുതര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ ഐവിന്‍ ഫോണില്‍ പകര്‍ത്തിയതായാണ് വിവരം. പ്രതി വിനയകുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.