News

സെക്രട്ടറിയേറ്റിലെ ഉന്നത നേതാവ് പി.എസ്.സി അംഗമാകും! മാസ ശമ്പളം 3.82 ലക്ഷം

പി.എസ്.സി അംഗമായി സെക്രട്ടറിയേറ്റിലെ ഉന്നത സി.പി.എം നേതാവിന്റെ പേര് പരിഗണനയിൽ. ഈ വർഷം വിരമിക്കുന്ന ഉന്നത നേതാവിനെയാണ് പി.എസ്.സി അംഗമായി പരിഗണിക്കുന്നത്. നിലവിൽ പി.എസ്.സി അംഗത്തിന്റെ ഒരു ഒഴിവാണ് ഉള്ളത്.

പിണറായി ദ ലെജന്റ് എന്ന ഡോക്യുമെന്ററി നിർമ്മാണത്തിന് പിന്നിലും ഈ ഉന്നത നേതാവാണ്. മുഖ്യമന്ത്രി ഇദ്ദേഹത്തെ പി.എസ്.സി അംഗമാക്കാൻ തീരുമാനിച്ചാൽ നേതാവിന് പ്രതിമാസം 3.82 ലക്ഷം രൂപ ശമ്പളമായി കിട്ടും. 62 വയസുവരെ പി.എസ്.സി അംഗത്തിന്റെ കസേരയിൽ ഇരിക്കുകയും ചെയ്യാം.

സർക്കാർ ജീവനക്കാരായിരുന്ന പിഎസ്‌സി അംഗങ്ങൾക്കും ചെയർമാനും പെൻഷൻ ആനുകൂല്യത്തിന് സർക്കാർ സർവീസിനൊപ്പം പിഎസ്‌സി അംഗമെന്ന നിലയിലുള്ള സേവനകാലവും പരിഗണിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതോടെ ഈ വിഭാഗക്കാർക്ക് ഉയർന്ന പെൻഷൻ ലഭിക്കും. ഇതിൻ്റെ ഗുണം പെൻഷൻ ആകുമ്പോൾ ഉന്നത നേതാവിനും ലഭിക്കും.

പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടേയും പെൻഷൻ ഉയർത്താനുള്ള ഫയൽ ധനവകുപ്പിൽ അന്തിമ ഘട്ടത്തിലാണ്. ഈ മാസം അവസാനം മന്ത്രിസഭയിൽ വച്ച് ഇവരുടെ പെൻഷൻ കുത്തനെ ഉയർത്താനാണ് നീക്കം. രാജ്യത്ത് പി.എസ്.സി മെമ്പർമാരുടെ എണ്ണത്തിൽ നമ്പർ 1 ആണ് കേരളം.

ചെയർമാനും അംഗങ്ങളും ഉൾപ്പെടെ 21 പേരാണ് കേരളത്തിൽ ഉള്ളത്. ഇതിൽ ഒരു ഒഴിവ് നിലവിൽ ഉണ്ട്. അംഗങ്ങളിൽ 14 പേർ സി. പി.എമ്മുകാരാണ്. 6 പേർ ഘടകകക്ഷിയിൽ നിന്നുള്ളവരും. അംഗങ്ങൾക്ക് ശമ്പളത്തിന് പുറമെ കുടുംബാംഗങ്ങൾക്ക് വരെ ചികിൽസ സൗജന്യമായി ലഭിക്കും.

അംഗങ്ങളുടെ കുടുബാംഗങ്ങളുടെ ചികിൽസ വരെ ജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്. വിരമിച്ചാൽ പെൻഷന് പുറമെ ചികിൽസയും ഫ്രീ ആണ്.