ഇലക്ഷൻ സ്ട്രാറ്റജിസ്റ്റെന്ന വിളിപ്പേരാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുള്ളത്. ആ പ്രതിപക്ഷ നേതാവിന് ഒത്ത ഒരു സംഘടനാ ടീമാണ് കോൺഗ്രസ് ഹൈക്കമാന്റ് കേരളത്തിൽ ഒരുക്കിയിരിക്കുന്നത്. അതിനുള്ള കൊടിയേറ്റമാണ് കഴിഞ്ഞദിവസം കെപിസിസിയുടെ ആസ്ഥാനത്ത് പുതിയ അഞ്ചംഗ ടീമിന്റെ ചുമതലയേൽക്കലിലൂടെ സംഭവിച്ചിരിക്കുന്നത്.
നേതാക്കളും അണികളും ഒരുപോലെ പ്രതീക്ഷവെക്കുന്ന ഒരു ഇലക്ഷൻ മാസ്റ്റേഴ്സ് ടീം എന്ന് വിളിക്കാവുന്ന ഒരു സംഘം. കെ.പി.സി.സി അധ്യക്ഷനായി പേരാവൂർ എംഎൽഎ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായി വടകര എം.പി. ഷാഫി പറമ്പിൽ, കുണ്ടറ എംഎൽഎ പി.സി. വിഷ്ണുനാഥ്, വണ്ടൂർ എംഎൽഎ എ.പി. അനിൽകുമാർ എന്നിവരും, യുഡിഎഫ് കൺവീനറായി ആറ്റിങ്ങൽ എം.പി അടൂർ പ്രകാശുമാണ് ചുമതലയേറ്റെടുത്തത്.
എന്താണ് ഈ ടീമിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഒരുപോലെ പ്രതീക്ഷവെക്കുന്നത് എന്ന ചോദിച്ചാൽ തെരഞ്ഞെടുപ്പ് രംഗത്തെ ഇവരുടെ പ്രവൃത്തി പരിചയം തന്നെയാണത്. തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്ന പ്രധാന കാര്യം. കൃത്യമായി പറഞ്ഞാൽ 2006ലെ നിയമസഭാ തിരഞ്ഞെടുപ്പുമുതൽ കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.
2011ൽ അധികാരത്തിലേറി അഞ്ച് വർഷം പൂർത്തിയാക്കിയെങ്കിലും അന്ന് കേരള നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി സിപിഎം ആയിരുന്നു. 2006, 2011, 2016, 2021 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം ചിത്രം ഇത് തന്നെയായിരുന്നു. ഒരു വർഷത്തിനപ്പുറം സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അധികാരത്തിലെത്തുന്നതിൽ കുറഞ്ഞതൊന്നും പാർട്ടിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. പത്ത് വർഷം തുടർച്ചയായി പ്രതിപക്ഷത്ത് ഇരുന്നത് ചെറിയ ക്ഷീണമൊന്നുമല്ല പാർട്ടിക്കുണ്ടാക്കിയിട്ടുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പുതിയ നേതൃത്വം ആയിരിക്കും പാർട്ടിയെ സജ്ജമാക്കുക. പുതിയ നേതൃത്വത്തിലെ ഓരോരുത്തരേയും പരിശോധിച്ചാലും ഇലക്ഷൻ വിക്ടറി ഒരു ശീലമാക്കിയവരാണ് അവർ. ഇടത് ശക്തികേന്ദ്രങ്ങളിൽ കടന്നുകയറി വിജയിക്കാനുള്ള ഫോർമുല കൈവശമുള്ളവരെ പാർട്ടി തലപ്പത്ത് ഇരുത്തിയതും അധികാരത്തിൽ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ്.
കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് മൂന്ന് തവണയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളത്. 2011, 2016, 2021 വർഷങ്ങളിൽ കണ്ണൂർ ജില്ലയിലെ പേരാവൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തിയത്. 2011ലെ കന്നിയങ്കത്തിൽ പരാജയപ്പെടുത്തിയതാകട്ടെ സിപിഎമ്മിന്റെ ജനകീയ മുഖമായ അന്നത്തെ സിറ്റിംഗ് എംഎൽഎ കെകെ ശൈലജയെ. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും ശക്തമായ മത്സരത്തിനൊടുവിൽ പേരാവൂറുകാർ സണ്ണി ജോസഫിനെ കൈവിട്ടില്ല.
വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മിന്നും താരമാണ്. 2011ൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ പാലക്കാട് മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു. 2016ലും 21ലും വിജയം ആവർത്തിച്ചു, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ വടകര ലോക്‌സഭാ മണ്ഡലത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സിപിഎം സ്ഥാനാർത്ഥിയെ ഒരുലക്ഷത്തിലധികം വോട്ടിനാണ് ഷാഫി തോൽപ്പിച്ചത്.
പി.സി. വിഷ്ണുനാഥ്. ചെങ്ങന്നൂരിൽ 2006 ൽ സിപിഎമ്മിന്റെ സജി ചെറിയാനെ തോൽപ്പിച്ച് ആദ്യമായി നിയമസഭയിലേക്ക്, 2011 ൽ വീണ്ടും അതേ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി. 2016 കെകെ രാമചന്ദ്രനോട് പരാജയപ്പെട്ടെങ്കിലും 2021 ൽ കുണ്ടറ നിയമസഭാമണ്ഡലത്തിൽ നിന്ന് സിപിഎം സിറ്റിങ് സീറ്റ് പിടിച്ചുവാങ്ങി വീണ്ടും നിയമസഭയിലേക്ക് എത്തിയ ചരിത്രമാണ് വിഷ്ണുനാഥിന്റേത്.
വണ്ടൂർ എംഎൽഎ എപി അനിൽകുമാറും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പയറ്റിതെളിഞ്ഞ നേതാവാണ്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശാകട്ടെ സിപിഎം ശക്തികേന്ദ്രങ്ങളിൽ പോയി മത്സരിച്ച് മണ്ഡലം സ്വന്തം കുത്തകയാക്കുന്നയാളാണ്. പത്തനംതിട്ട കോന്നി മണ്ഡലത്തിന്റെ പര്യായമായി മാറിയ നേതാവായിരുന്നു അടൂർ പ്രകാശ്. ഇതേ മോഡൽ തന്നെയാണ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലും അടൂർ പ്രകാശ് ആവർത്തിച്ചത്. 2024ൽ സിപിഎം ജില്ലാ സെക്രട്ടറി വി.എസ് ജോയിയെ ശക്തമായ മത്സരത്തിനൊടുവിലാണ് അടൂർ പ്രകാശ് പരാജയപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മിന്നിത്തിളങ്ങിയ ഈ നേതാക്കൾ തലപ്പത്ത് തന്ത്രങ്ങൾ മെനയുമ്പോൾ അത് പാർട്ടിയെ കേരളത്തിൽ അധികാരത്തിൽ തിരികെയെത്തിക്കുമെന്ന പ്രതീക്ഷയാണ് സാധാരണ പ്രവർത്തകരും വച്ച് പുലർത്തുന്നത്.
പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുമ്പോൾ സ്വീകരിച്ച ഒരേയൊരു മാനദണ്ഡം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മികവ് കാണിച്ചവരും ഒപ്പം സാമൂദായിക സമവാക്യങ്ങളിലെ സന്തുലിതാവസ്ഥ കാത്ത് സൂക്ഷിക്കുന്ന ഫോർമുലയും ആയിരിക്കണം എന്നത് മാത്രമാണ്. 2004ൽ പിപി തങ്കച്ചന് ശേഷം ആദ്യമായി ക്രൈസ്തവ സഭയിൽ നിന്നുള്ള ഒരാൾ പാർട്ടിയുടെ അമരത്ത് എത്തിയെന്നതാണ് സണ്ണി ജോസഫിന്റെ സ്ഥാനാരോഹണം കൊണ്ടു ഉണ്ടായത്. തങ്കച്ചന് മുമ്പ് 1987-92 കാലഘട്ടത്തിൽ എ.കെ ആന്റണിയാണ് കെപിസിസി പ്രസിഡന്റ് ആയിരുന്ന ക്രൈസ്തവ നേതാവ്.