News

ചേന്ദമംഗലം കൂട്ടക്കൊല: ജിതിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വി.ഡി. സതീശൻ

കൊച്ചി: ജനുവരി 16നു പറവൂർ ചേന്ദമംഗലത്തു 3 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ജിതിൻ ബോസ് മൂന്നര മാസത്തിനു ശേഷം ആശുപത്രി വിട്ടു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമൊപ്പം കേക്ക് മുറിച്ച ശേഷമാണ് ജിതിൻ വീട്ടിലേക്കു മടങ്ങിയത്. ജിതിന്റെ ചികിത്സയ്ക്കുള്ള ചെലവുകൾ ഭൂരിഭാഗവും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഏറ്റെടുത്തിരുന്നു. ചേന്ദമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിലും പണം സ്വരൂപിച്ചു.

ജിതിനും സ്കൂൾ വിദ്യാർഥികളുമായ പെൺമക്കളുമാണ് കുടുംബത്തിൽ ബാക്കിയുള്ളത്. ജിതിന്റെ ഭാര്യ വിനീഷയെയും വിനീഷയുടെ മാതാപിതാക്കളായ പേരേപ്പാടം കാട്ടിപറമ്പിൽ വേണു, ഭാര്യ ഉഷ എന്നിവരെയും അയൽവാസിയും ലഹരിക്ക് അടിമയുമായ ഋതു തലക്കടിച്ചു കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ തലയോട്ടി പൊട്ടിയ ജിതിനു പലതവണ ശസ്ത്രക്രിയ നടത്തി. ഇപ്പോൾ‍ നടക്കാൻ കഴിയുന്ന സ്ഥിതിയിലാണ്.

അയൽവാസി നടത്തിയ കൂട്ടക്കൊലയിൽ മരിച്ച വിനീഷയുടെ മകളെ ചേർത്തുപിടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കണ്ണീരോടെയാണ് ആ കുട്ടികൾ തനിച്ചാവില്ലെന്ന് ഉറപ്പ് നല്‍കിയത്. കഴിഞ്ഞദിവസം ആസ്റ്റർ മെഡിസിറ്റിയിൽ വച്ച് ജിതിന്റെ മുഖത്ത് തെളിഞ്ഞത് വലിയ പുഞ്ചിരിയും സന്തോഷവുമാണ്. ആ മക്കൾക്ക് ജീവിതത്തിൽ ലഭിക്കുന്ന ഒരു ആശ്വാസമായി പിതാവിന്റെ മടങ്ങിവരവ് മാറുകയാണ് .

ഒരു ജനപ്രതിനിധി എന്ന നിലയിൽ ആ കുടുംബത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആശ്വാസമാണ് വി ഡി സതീശൻ അവർക്ക് സമ്മാനിച്ചത്. ഗുരുതരാവസ്ഥയിൽ ആയ ജിതിന്റെ ചികിത്സയ്ക്ക് ആവശ്യമായ ചിലവിന്റെ ഭാരിച്ച ഉത്തരവാദിത്വം ആ പ്രതിനിധി ഏറ്റെടുത്തു. സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭ്യമായില്ലെങ്കിലും ആ മക്കൾക്ക് വേണ്ടി വിഡി സതീശൻ തന്റെ കടമ നിറവേറ്റുകയായിരുന്നു.